ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക വർഷത്തിൻെറ ആദ്യപാദത്തിൽ ജി.ഡി.പിയിൽ 23.9 ശതമാനത്തിൻെറ ഇടിവ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ കണക്ക് കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയമാണ് പുറത്തുവിട്ടത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നെഗറ്റീവ് വളർച്ചയാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ ഏഷ്യൻ രാജ്യങ്ങൾക്കിടയിലും ഏറ്റവും തളർച്ച സംഭവിച്ചത് ഇന്ത്യക്കാണ്.
കോവിഡ് 19 കാരണമുള്ള തൊഴിൽ നഷ്ടവും വരുമാനത്തിലെ ഇടിവും തകർച്ചക്ക് ആക്കം കൂട്ടിയതായാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 8.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വളർയുണ്ടാകില്ലെന്ന് നേരത്തേ ആർ.ബി.ഐ പ്രവചിച്ചിരുന്നു. സാമ്പത്തിക വർഷത്തിൽ നെഗറ്റീവ് വളർച്ചയാണുണ്ടാവുകയെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. മൂഡീസ് പോലുള്ള ചില റേറ്റിങ് ഏജൻസികളും നേരത്തേ പ്രവചനം നടത്തിയിരുന്നു.