ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം സർവീസ് ആരംഭിക്കും; ആദ്യഘട്ടം സൂറത്ത് -ബിലിമോറ പാതയിൽ
text_fieldsബുള്ളറ്റ് ട്രെയിൻ
ന്യൂഡൽഹി: രാജ്യത്തെ ആദ്യ അതിവേഗ റെയിലായ ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം മുതൽ ഘട്ടംഘട്ടമായി സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഹൈസിയ ജി.സി.സി.എസ് ആൻഡ് ഐ.ടി റൗണ്ട് പരിപാടിയിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ആദ്യഘട്ടത്തിൽ ഗുജറാത്തിലെ സൂറത്ത് -ബിലിമോറ പാതയാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുക. ഇന്ത്യയിലെ അതിവേഗ റെയിൽ ഗതാഗതത്തിന്റെ പുതിയ അധ്യായത്തിന് ഇതോടെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് സെക്ഷനുകളും തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനോടകം 261 സ്റ്റേഷനുകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിനെ വിവിധ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ സംബന്ധിച്ച സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഹൈദരാബാദിനെ പുണെ, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ അതിവേഗ റെയിൽ ഇടനാഴികൾക്കായുള്ളതാണ് പദ്ധതികൾ. ഈ ഇടനാഴികൾ ഹൈദരാബാദിനെ ഒരു പ്രധാന അതിവേഗ റെയിൽ കേന്ദ്രമാക്കി മാറ്റുമെന്നും പടിഞ്ഞാറൻ, ദക്ഷിണേന്ത്യയിലുടനീളമുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു.
മുംബൈ-പുണെ ബുള്ളറ്റ് ട്രെയിൻ ഇടനാഴി 170 കിലോമീറ്റർ പാതയിലെ യാത്രാ സമയം വെറും 48 മിനിറ്റായി കുറക്കുമെന്നും പുണെക്കും ഹൈദരാബാദിനും ഇടയിലുള്ള ഏകദേശം 500 കിലോമീറ്റർ യാത്രക്ക് ഏകദേശം രണ്ട് മണിക്കൂറും എട്ട് മിനിറ്റും എടുക്കുമെന്നും മന്ത്രി പറഞ്ഞു. മുംബൈ, പൂണെ, ഹൈദരാബാദ്, അഹമ്മദാബാദ്, സൂറത്ത്, വാപ്പി, താനെ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സംയോജിത സാമ്പത്തിക ആവാസവ്യവസ്ഥ ഈ ശൃംഖല സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ ട്രെയിനുകൾക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും.
ജപ്പാന്റെ സാങ്കേതിക സഹകരണത്തോടെയും സാമ്പത്തിക പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. അതിവേഗ പാതകൾ, ആധുനിക സ്റ്റേഷനുകൾ, ഭൂചലന മുന്നറിയിപ്പ് സംവിധാനങ്ങൾ, അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവ പദ്ധതിയുടെ പ്രത്യേകതകളാണ്. പാലങ്ങൾ, തുരങ്കങ്ങൾ, സ്റ്റേഷനുകൾ, ട്രാക്ക് നിർമാണം എന്നിവയുടെ വലിയൊരു ഭാഗം ഇതിനകം പൂർത്തിയായതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

