കൈലാഷ് മാനസരോവർ യാത്ര, പെർമിറ്റ് ലഭിക്കാതെ നേപ്പാളിൽ കുടുങ്ങി ഇന്ത്യക്കാർ; ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം
text_fieldsസ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി കൈലാഷ് മാനസരോവർ യാത്രക്കായി പോയ നിരവധി ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ, വിദേശകാര്യ മന്ത്രാലയം കർശനമായ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആവശ്യമായ യാത്രാ രേഖകളും പെർമിറ്റുകളും കൈവശമില്ലാതെ ഇന്ത്യയിൽ നിന്ന് യാത്ര ആരംഭിക്കരുതെന്ന് മന്ത്രാലയം തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി. ചൈനയിലേക്ക് കടക്കാൻ ആവശ്യമായ വിസയും പെർമിറ്റും ലഭിക്കാത്തതാണ് തീർത്ഥാടകർ നേരിടുന്ന പ്രധാന പ്രതിസന്ധി.
യാത്രക്കായി ടൂർ ഓപറേറ്റർമാരെ തെരഞ്ഞെടുക്കുമ്പോൾ വലിയ ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിക്കുന്നു. ഓപറേറ്റർമാർ സർക്കാരിന്റെ അംഗീകാരമുള്ളവരാണെന്നും കൃത്യമായി രജിസ്റ്റർ ചെയ്തവരാണെന്നും തീർത്ഥാടകർ ഉറപ്പുവരുത്തണം. ആവശ്യമായ രേഖകൾ പൂർണമായും ലഭിക്കും മുൻപേ യാത്ര തുടങ്ങുന്നത് യാത്രികർക്ക് വലിയ സാമ്പത്തിക നഷ്ടവും അതീവ ദുരിതവും വരുത്തിവക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
ഈ വിഷയം എൻ.സി.പി ശരദ്ചന്ദ്ര പവാർ എം.പി സുപ്രിയ സുലെ നേരത്തെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഏകദേശം 52ഓളം ഇന്ത്യൻ തീർത്ഥാടകർ കാഠ്‌മണ്ഡുവിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവർക്ക് അടിയന്തര സഹായം ആവശ്യമാണെന്നും അവർ എക്‌സിലൂടെ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, നേപ്പാളിലെയും ചൈനയിലെയും ഇന്ത്യൻ എംബസികൾ എന്നിവരോട് ഇടപെടണമെന്നും തീർത്ഥാടകരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനോ യാത്ര തുടരാനോ സഹായിക്കണമെന്നും സുപ്രിയ സുലെ അഭ്യർത്ഥിച്ചു.
ജൂൺ 20-ന് നാഥു ല പാസ് വഴി ആദ്യ ബാച്ച് തീർത്ഥാടകർ വിജയകരമായി ചൈനയിലേക്ക് കടന്നതിന് പിന്നാലെയാണ് ഇത്തരമൊരു പ്രതിസന്ധി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തീർത്ഥാടനത്തിന് പോകുന്നവർ അതീവ ശ്രദ്ധ ചെലുത്തണമെന്നും, ഏജന്റുമാരുടെ വാഗ്ദാനങ്ങൾ മാത്രം വിശ്വസിച്ച് രേഖകളില്ലാതെ യാത്രക്ക് മുതിരരുതെന്നും സർക്കാർ വൃത്തങ്ങൾ ആവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

