യുക്രെയ്ൻ യുദ്ധമുഖത്തെ ഇന്ത്യക്കാർ; നോഡൽ ഓഫിസറെ നിയമിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ പരിക്കേൽക്കുകയോ ചെയ്ത ഇന്ത്യക്കാരുടെ കുടുംബത്തെ സഹായിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നിർദേശം നൽകി. വിദേശകാര്യ മന്ത്രാലയം നിയമിക്കുന്ന നോഡൽ ഓഫിസറുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ഉടൻ തന്നെ കൈമാറണമെന്നും ബന്ധപ്പെട്ട അറിയിപ്പുകൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ, കാണാതായവരെ കണ്ടെത്താനുള്ള ശ്രമം, നഷ്ടപരിഹാരം വാങ്ങിയെടുക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് കുടുംബങ്ങളെ സഹായിക്കാനാണ് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താൻ നിർദേശിച്ചത്.
നിയമസഹായം നൽകാൻ നാഷനൽ ലീഗൽ സർവിസസ് അതോറിറ്റി, സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റികൾ എന്നിവക്കും നിർദേശം നൽകി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായതിനെ തുടർന്ന് മരിക്കുകയോ കാണാതാവുകയോ ചെയ്തവരുടെ കുടുംബാംഗങ്ങൾ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. നല്ല ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളെ ട്രാവൽ ഏജന്റുമാർ കബളിപ്പിച്ച് റഷ്യയിലെത്തിച്ച് യുദ്ധമുഖത്തേക്ക് അയച്ചതായി കുടുംബങ്ങൾ ബോധിപ്പിച്ചു.
യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ഹരജിയിൽ പേരുള്ള 26 പേരിൽ പത്തുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ബാക്കിയുള്ളവരിൽ ഒരാൾ റഷ്യയിൽ ജയിലിലാണെന്നും മറ്റുള്ളവരെ കണ്ടെത്തിയതായും വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു. ഇതുവരെ 219 ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ കണ്ടെത്താൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

