ഹുർമുസിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം: നടപടികൾ സ്വീകരിച്ചുവരുന്നുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യു.എ.ഇ
text_fieldsദുബൈ: ഹുർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ യു.എ.ഇയിലെ ഇന്ത്യൻ എംബസി അനുശോചനമറിയിച്ചു. കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തിനും പരിക്കേറ്റവർക്കും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് നടപടികൾ സ്വീകരിച്ചുവരികയാണെന്ന് എംബസി അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ നടപടിയുമാണിതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് നടപടിയും സ്വീകരിക്കാൻ തങ്ങൾ സജ്ജമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂസ് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രൈയ്ൻ പൗരന്മാരുമാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാനുനേരെ അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ മേഖലയിൽ ഉണ്ടായ വലിയ പ്രത്യാക്രമണമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ഒമാൻ തീരത്തിന് സമീപം ഹുർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് പാതയിലൂടെ കടന്നുപോവുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ യു.എ.ഇ ടാങ്കറുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്
ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിതരണവും നടക്കുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന പോരാട്ടമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 7.8 ശതമാനം ഉയർന്ന് ബാരലിന് 81.92 ഡോളറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

