എല്ലാവരും സുരക്ഷിതരായിരിക്കുക...; ഇറാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി
text_fieldsന്യൂഡൽഹി: ഇറാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി തെഹ്റാനിലെ ഇന്ത്യൻ എംബസി. സുരക്ഷിതരായിരിക്കണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും എംബസിയുടെ മുന്നറിയിപ്പിൽ പറയുന്നു.
വാർത്തകൾ കൃത്യമായി ശ്രദ്ധിക്കാനും രാജ്യത്ത് സംഭവിക്കുന്നതിനെ കുറിച്ച് ബോധവാന്മാരാകാനും എംബസിയിൽനിന്നുള്ള കൂടുതൽ മാർഗനിർദേശങ്ങൾക്കായി കാത്തിരിക്കാനും എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയിട്ടുണ്ട്.
ഇറാനിൽ യു.എസിന്‍റെയും ഇസ്രായേലിന്‍റെയും സംയുക്ത ആക്രമണം നടന്നതിനു പിന്നാലെയാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയത്. നേരത്തെ, ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും രംഗത്തുവന്നിരുന്നു. ഇറാൻ ഭരണകൂടത്തിൽനിന്നുള്ള ഭീഷണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് സൈനിക നടപടിയെന്നും ട്രംപ് ന്യായീകരിച്ചു.
തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് ഇറാനിലെ സൈനിക നടപടി ട്രംപ് സ്ഥിരീകരിച്ചത്. ഇറാൻ ഭരണകൂടത്തിൽനിന്ന് അമേരിക്കൻ ജനതക്കുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.
തെഹ്റാനിലെ യൂനിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്‍റിന്‍റെ വസതിയും ആയുധ കേന്ദ്രങ്ങളും ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിനു പിന്നാലെ വ്യോമപാത ഇസ്രായേൽ അടച്ചു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ പൊതുജനം വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഇസ്രായേൽ ഗതാഗത വകുപ്പ് നിർദേശം നൽകി. അടിയന്തര സേവനം ഒഴികെ സ്കൂളുകളും ഓഫിസുകളും മറ്റു സേവനങ്ങളും താൽക്കാലികമായി അടച്ചു. ഇസ്രായേലിലുടനീളം അപായ മുന്നറിയിപ്പ് നൽകിയെങ്കിലും നിലവിൽ ഷെൽട്ടറുകളിലേക്ക് പോകേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അത്യാധുനിക യുദ്ധകപ്പലുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയ സന്നാഹങ്ങൾ വിന്യസിച്ച് പശ്ചിമേഷ‍്യയിൽ യു.എസ്‍ തങ്ങളുടെ സൈനികശേഷി ശക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

