ശ്രീനഗർ: ജമ്മുകശ്മീരിലെ നൗഗാം സെക്ടറിൽ വെടിയേറ്റ് മരിച്ച പാക് സൈനിക ഉദ്യോഗസ്ഥൻെറ ശവകുടീരം പുതുക്കിപ്പണിഞ്ഞ് ഇന്ത്യൻ സൈന്യത്തിെൻറ ആദരം. ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിലെ ചിനാൽ കോർപ്സാണ് അയൽരാജ്യത്തെ സൈനികൻ മരണാനന്ത ആദരം നൽകിയിരിക്കുന്നത്.
1972 മേയ് അഞ്ചിനുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാക് മേജർ മുഹമ്മദ് ഷബീർഖാൻെറ ഖബറിടമാണ് ചുറ്റുവേലി ഉൾപ്പടെ കെട്ടി ഇന്ത്യൻ സൈന്യം മനോഹരമാക്കിയത്. ഇതിൻെറ ചിത്രം ചിനാൽ കോർപ്സ് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.
പാകിസ്താനിലെ ഉന്നത സൈനിക ബഹുമതികൾ നേടിയ വ്യക്തിയാണ് മുഹമ്മദ് ഷബീർഖാൻ. നൗഗാം സെക്ടറിലെ അതിർത്തി നിയന്ത്രണ രേഖയിലുണ്ടായ വെടിവെപ്പിൽ അദ്ദേഹം കൊല്ലപ്പെട്ടു. എന്നാൽ മേജറുടെ മൃതദേഹം ഏറ്റെടുക്കാൻ പാകിസ്താൻ തയാറായില്ല. തുടർന്ന് നൗഗാമിൽ തന്നെ സൈനിക ബഹുമതിയോടെ ിന്ത്യൻ സൈന്യം മൃതദേഹം സംസ്കരിക്കുകയായിരുന്നു.
വർഷങ്ങൾ കഴിഞ്ഞതോടെ മണ്ണുമൂടിയ ഖബർ ചിനാർ കോർപ്സ് പുതുക്കിപണിയുകയും പാക് വിശ്വാസപ്രകാരമുള്ള പച്ചപട്ട് വിരിച്ച് മോടികൂട്ടുകയും ചെയ്തു.
ഇന്ത്യൻ സൈന്യം രാജയത്തിെൻറ പാരമ്പര്യവും ധാർമ്മികതയും ഉയർത്തുന്നു. രാജ്യത്തിന് വേണ്ടി ജീവനർപ്പിക്കുന്നവർ ബഹുമാനവും ആദരവും അർഹിക്കുന്നുണ്ടെന്നും ഇന്ത്യൻ സൈന്യം വിശ്വാസങ്ങളിലൂന്നി നിലകൊള്ളുന്നുവെന്നും ഖബറിൻെറ ചിത്രം പങ്കുവെച്ചുകൊണ്ട് ചിനാർ കോർപ്സ് ട്വീറ്റ് ചെയ്തു.