ഒറ്റക്കെട്ടായി ഇന്ത്യ; സർവകക്ഷികളും സേനക്കൊപ്പം
text_fieldsപഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലുടെ തിരിച്ചടി നൽകിയ ഇന്ത്യൻ സേനക്കൊപ്പം ഒറ്റക്കെട്ടായി അടിയുറച്ച് രാജ്യത്തെ സർവകക്ഷികളും. പാകിസ്താനെതിരായ കേന്ദ്ര സർക്കാറിന്റെ എല്ലാ നീക്കങ്ങൾക്കും പ്രതിപക്ഷം പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം കേന്ദ്ര സർക്കാർ രണ്ടാമത് വിളിച്ചുചേർത്ത സർവ കക്ഷി യോഗത്തിലാണ് ഓപറേഷൻ സിന്ദൂറിനെ പാർട്ടികൾ ഒറ്റക്കെട്ടായി പിന്തുണച്ചത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സന്ദിഗ്ധ ഘട്ടത്തിൽ സൈന്യം കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ഒപ്പമുണ്ടാകുമെന്ന് ഇൻഡ്യ സഖ്യത്തിലെ കക്ഷികളും മറ്റു കക്ഷികളും യോഗത്തെ അറിയിച്ചതായി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. എന്ത് നടപടി എടുക്കാനും പ്രധാനമന്ത്രി സൈന്യത്തിന് പൂർണ അധികാരം നൽകിയതായിരുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി വീണ്ടും വരാത്തത് ഖേദകരമെന്ന് മല്ലികാർജുൻ ഖാർഗെ
ആദ്യയോഗത്തെ പോലെ തന്നെ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്ന രണ്ടാമത്തെ സർവകക്ഷിയോഗത്തിലും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അധ്യക്ഷത വഹിച്ചത്. യോഗത്തിൽ സർക്കാറിനെ പ്രതിനിധാനംചെയ്ത് ഓപറേഷൻ സിന്ദൂർ വിശദീകരിച്ചതും രാജ്നാഥ് ആയിരുന്നു. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തത് യോഗത്തിൽ ചൂണ്ടിക്കാട്ടിയ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ യോഗത്തിനുശേഷം മാധ്യമങ്ങളോടും ഇക്കാര്യം പറഞ്ഞു. ഈ യോഗത്തിൽ പ്രധാനമന്ത്രി വന്ന് ഇന്ത്യ ഭീകരർക്കെതിരെ കൈക്കൊണ്ട നടപടികൾ അദ്ദേഹം തന്നെ സംക്ഷിപ്തമായി പറഞ്ഞിരുന്നുവെങ്കിൽ എന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചിരുന്നതെന്ന് ഖാർഗെ പറഞ്ഞു. എന്നാൽ, അദ്ദേഹം ഈ യോഗത്തിനും വരാതിരുന്നത് ദുഃഖകരമാണെന്നും ഖാർഗെ തുടർന്നു.
വിശദ വിവരങ്ങൾ നൽകണമെന്ന് സർക്കാറിനോട് രാഹുൽ ഗാന്ധി
‘ഓപറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ നിലവിലുള്ള സ്ഥിതിഗതികൾ സംബന്ധിച്ച് വശദമായ വിവരണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഒറ്റക്കെട്ടായ പ്രതികരണമായി അത്തരമൊരു വിവരണം മാറുമെന്നും രാഹുൽ പറഞ്ഞു. 1999ൽ കാർഗിൽ യുദ്ധവേളയിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ, പാകിസ്താനി സേന നടത്തിയ നുഴഞ്ഞുകയറ്റം സർക്കാർ വിശദീകരിച്ചിരുന്നുവെന്ന് രാഹുൽ ഉദാഹരണമായി പറഞ്ഞു. സൈന്യത്തിനുള്ള പിന്തുണ ആവർത്തിച്ച രാഹുൽ, സർക്കാറിന്റെ ഭീകരവിരുദ്ധ നീക്കങ്ങളെയും പിന്തുണക്കുമെന്ന് വ്യക്തമാക്കി.
ഓപറേഷൻ വിവരങ്ങൾ ഇപ്പോൾ നൽകാനാവില്ലെന്ന് രാജ്നാഥ്
വിജയകരമായ ഭീകരവിരുദ്ധ നടപടിയെ കുറിച്ചുള്ള രഹസ്യസ്വഭാവമുള്ള ചില വിവരങ്ങൾ രാജ്യതാൽപര്യം മുൻനിർത്തി നൽകാനാവില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മറുപടി പറഞ്ഞു. രാജ്യത്തിന്റെ താൽപര്യങ്ങൾ മുൻനിർത്തി പ്രതിരോധ രഹസ്യങ്ങളുമായി ബന്ധമുള്ള അത്തരം വിഷയങ്ങൾ ചോദിക്കരുതെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
ഓപറേഷനിലൂടെ രാജ്യം ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടിയെന്നും സംഘർഷം വ്യാപിപ്പിക്കുന്നതിന് ഇന്ത്യക്ക് താൽപര്യമില്ലെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. എന്നാൽ, പാകിസ്താൻ ഇനിയും സാഹസികത കാണിച്ചാൽ ചുട്ട മറുപടി നൽകുമെന്നും രാജ്നാഥ് വ്യക്തമാക്കി. രാജ്നാഥിന്റെ അഭ്യർഥന സ്വീകരിച്ച പ്രതിപക്ഷം രാജ്യതാൽപര്യം മുൻനിർത്തി അത്തരം ചോദ്യങ്ങൾ പിന്നീട് ചോദിച്ചില്ലെന്ന് ഖാർഗെ പറഞ്ഞു.
രാജ്യത്തിനെതിരെയുള്ള ഭീകരവാദ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയും നേരിടുന്നതിന് ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെടുത്ത നിലപാടിനോട് അതിശക്തമായ പിന്തുണയും യോജിപ്പും പ്രകടിപ്പിക്കുകയുണ്ടായെന്നും ബഷീർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.