ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയെ മറികടന്ന് ഇൻഡ്യ സഖ്യം; ഏഴിൽ നാലിടത്ത് ജയം
text_fieldsന്യൂഡൽഹി: അടുത്ത വർഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യക്ക് ആവേശം പകർന്ന് ഉപതെരഞ്ഞെടുപ്പ് ഫലം. ആറ് സംസ്ഥാനങ്ങളിലായി ഏഴ് സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ പ്രതിപക്ഷം സഖ്യം ജയിച്ചപ്പോൾ ന്നിടത്താണ് ബി.ജെ.പി ജയം. ഇൻഡ്യ ഘടകകക്ഷികളായ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ഝാർഖണ്ഡ് മുക്തി മോർച്ച, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ഓരോ സീറ്റുകൾ വീതം നേടി. ബി.ജെ.പി അമിത ആത്മവിശ്വാസം പുലർത്തുന്ന യോഗി ആദിത്യനാഥിന്റെ യു.പിയിൽ 42,000ലേറെ വോട്ട് വ്യത്യാസത്തിലാണ് ബി.ജെ.പി നേതാവ് ദാരാ സിങ്ങ് ചൗഹാൻ പരാജയമേറ്റുവാങ്ങിയത്. ഇൻഡ്യ സഖ്യം രുപീകരിച്ചതിന് ശേഷം നടന്ന ആദ്യ അഗ്നിപരീക്ഷയിലാണ് മിന്നുന്ന നേട്ടത്തോടെ തുടക്കമിട്ടത്.
ഇൻഡ്യ സഖ്യവും എൻ.ഡി.എയും നേരിട്ട് ഏറ്റുമുട്ടിയ ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ ശേഷം തന്റെ സിറ്റിങ് സീറ്റായ ഘോസിയിൽ വീണ്ടും മൽസരിച്ച ബി.ജെ.പിയുടെ ഒ.ബി.സി മുഖം ദാരാ സിങ്ങ് ചൗഹാൻ ദയനീയ പരാജയമേറ്റുവാങ്ങി.
ഇൻഡ്യയും എൻ.ഡി.എയും നേർക്കുനേർ ഏറ്റുമുട്ടിയ ഝാർഖണ്ഡിലെ ദുംരി മണ്ഡലത്തിൽ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ബേബി ദേവി 17,153 വോട്ടിനാണ് എൻ.ഡി.എ ഘടക കക്ഷിയായ ആൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയൻ സ്ഥാനാർഥി യശോദ ദേവിയെ തോൽപിച്ചത്.
കേരളത്തിൽ കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 37,000 വോട്ടുകൾക്ക് ഇൻഡ്യ സഖ്യത്തിലെ തന്നെ മറ്റൊരു പാർട്ടിയായ സി.പി.എമ്മിലെ ജെയ്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മൻ തോൽപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.
ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ പരസ്പരം മത്സരിച്ച പശ്ചിമബംഗാളിലെ ധുപഗുരി സീറ്റിൽ ബി.ജെ.പിയെ 4300 വോട്ടുകൾക്ക് പരാജയപ്പെടുത്തി തൃണമൂലിന്റെ സ്ഥാനാർഥി ജയിച്ചു കയറി. ത്രിപുരയിലെ ബോക്സ്നഗർ, ധൻപൂർ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

