ഇന്ധനക്ഷാമത്തിൽ വലഞ്ഞ ബംഗ്ലാദേശിന് കൈത്താങ്ങായി ഇന്ത്യ; 5,000 ടൺ ഡീസൽ കൈമാറി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് സഹായവുമായി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായി 5,000 ടൺ ഡീസൽ ഇന്ത്യ ബംഗ്ലാദേശിലെത്തിച്ചു. ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ആഗോള എണ്ണ വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക ഇടപെടൽ.
ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരമാണ് ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഡീസൽ ബംഗ്ലാദേശിലേക്ക് എത്തിച്ചതെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ ചെയർമാൻ മുഹമ്മദ് റെസനുർ റഹ്മാൻ വ്യക്തമാക്കി. പ്രതിവർഷം 1.8 ലക്ഷം ടൺ ഡീസൽ പൈപ്പ്‌ലൈൻ വഴി നൽകാനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. ഇതിൽ ആദ്യഘട്ട 5,000 ടൺ ഡീസൽ ഇപ്പോൾ കൈമാറി. അടുത്ത ആറുമാസത്തിനുള്ളിൽ 90,000 ടൺ ഇന്ധനം ബംഗ്ലാദേശിലെത്തുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. 2017ൽ ഇന്ധന വിതരണത്തിനായി തയ്യാറാക്കിയ പൈപ്പ്ലൈൻ വഴിയാണ് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് ഡീസൽ എത്തിക്കുന്നത്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് താത്ക്കാലികമായി ഇറാൻ അടച്ചതാണ് ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കിയത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ പൊതു-സ്വകാര്യ സർവകലാശാലകൾക്ക് അവധി പ്രഖ്യാപിച്ചു. കൂടാതെ പെട്രോൾ പമ്പുകളിൽ തിരക്ക് വർധിച്ചതിനെതുടർന്ന് ഇന്ധന വിതരണത്തിന് പ്രതിദിന പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ ബി.എൻ.പി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായും ഈ സഹായത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. കൂടുതൽ ഇന്ധനം വേണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആഭ്യന്തര ലഭ്യതയും വിപണി സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും ഇന്ത്യയുടെ അടുത്ത നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

