ഒഡീഷ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതലp-ഭൂതല ബാലിസ്റ്റിക് മിസൈൽ അഗ്നി ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിലെ (വീലർ ദ്വീപ്) മൊബൈൽ ഇന്‍റട്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ആണവ പോർമുന വഹിക്കാൻ കഴിയുന്ന മിസൈൽ വിക്ഷേപിച്ചത്.
പരിശീലനത്തിന്‍റെ ഭാഗമായി ആർമിയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് (എസ്.എഫ്.സി) ആണ് മധ്യദൂര മിസൈൽ പരീക്ഷിച്ചത്. 2016 നവംബർ 22ന് ഡി.ആർ.ഡി.ഒ നടത്തിയ അഗ്നി ഒന്നിന്‍റെ 18മത് പരീക്ഷണം വിജയകരമായിരുന്നു.
അഗ്നി-1 (700 കിലോമീറ്റർ), അഗ്നി-2 (2000 കിലോമീറ്റർ), അഗ്നി-3 (2500 കിലോമീറ്റർ), അഗ്നി-4 (2500 കിലോമീറ്റർ മുതൽ 3500 കിലോമീറ്റർ വരെ), അഗ്നി-5 (5000 മുതൽ 5500 കിലോമീറ്റർ വരെ) എന്നീ അഗ്നി പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു. ജനുവരി 18ന് 5000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈൽ അഗ്നി-5 പരീക്ഷിച്ചിരുന്നു.
അമേരിക്ക, ബ്രിട്ടൺ, റഷ്യ, ചൈന, ഫ്രാൻസ് എന്നിവയാണ് ബാലിസ്റ്റിസ് മിസൈലുള്ള മറ്റ് രാജ്യങ്ങൾ.