‘പാകിസ്താൻ കശ്മീർ’ ഇല്ല, ‘പാക് അധിനിവേശ കശ്മീർ’ മാത്രം; ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ടിന് ഇന്ത്യയുടെ മറുപടി
text_fieldsന്യൂഡൽഹി: പാകിസ്താൻ അധിനിവേശ കശ്മീരിന് ‘പാകിസ്താൻ കശ്മീർ’ എന്ന് തലക്കെട്ട് നൽകിയ ന്യൂയോർക്ക് ടൈംസിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഈ പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായി തെറ്റുമാണെന്ന് യു.എസിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ‘പാകിസ്താൻ കശ്മീർ’ എന്നൊരു പ്രദേശമില്ലെന്നും ‘പാകിസ്താൻ അധിനിവേശ കശ്മീർ’ മാത്രമാണുള്ളതെന്നും കൂട്ടിച്ചേർത്തു.
‘ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമാണ്. ‘പാകിസ്താൻ കശ്മീർ’ എന്നൊന്നില്ല; പാകിസ്താൻ അധിനിവേശ കശ്മീർ മാത്രമാണുള്ളത്’ -ഇന്ത്യൻ എംബസി ‘എക്സി’ൽ കുറിച്ചു. ജമ്മു-കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ മുഴുവൻ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നതാണ് ന്യൂഡൽഹിയുടെ സ്ഥിരമായ നിലപാട്. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ പാകിസ്താൻ നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
പാക് അധിനിവേശ കശ്മീരിൽ പ്രാദേശിക തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ന്യൂയോർക്ക് ടൈംസ് ‘പാകിസ്താൻ കശ്മീർ’ എന്ന് പ്രയോഗിച്ചത്. ‘തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ പാകിസ്താനി കശ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു’ (lashes Erupt in Pakistani Kashmir as Voting in Local Election Begins) എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മിർപുർ മേഖലയിൽ പ്രാദേശിക തെരഞ്ഞെടുപ്പിനിടെയായിരുന്നു അക്രമസംഭവങ്ങൾ.
പ്രദേശത്തെ പൊലീസ് നടപടികൾക്കെതിരെ പ്രതിഷേധിച്ച പൗരാവകാശ കൂട്ടായ്മയിലെ അംഗങ്ങളും സുരക്ഷാസേനയും തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. പാക് അധിനിവേശ കശ്മീരിനെ ‘പാകിസ്താൻ നിയന്ത്രണത്തിലുള്ള കശ്മീർ’ എന്നും വാർത്തയിൽ പരാമർശിച്ചിട്ടുണ്ട്.
പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളെയും പരിക്കുകളെയും കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അക്രമങ്ങളുടെ തുടർച്ച ഉടൻ അവസാനിപ്പിക്കണമെന്നും പാകിസ്താൻ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടതായും റിപ്പോർട്ട് തുടരുന്നു. അതേസമയം, പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്കെതിരെ പാകിസ്താൻ സുരക്ഷാസേന നടത്തിയ നടപടിയിൽ 30-ലധികം സിവിലിയന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജോയന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുകയാണ്.
വർധിച്ച ജീവിതച്ചെലവ്, ഭരണകൂടത്തിന്റെ അവഗണന തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞമാസം മുതൽ പാക് അധിനിവേശ കശ്മീരിൽ വ്യാപക പ്രതിഷേധങ്ങൾ നടക്കുകയാണ്. റാവലക്കോട്ടിൽ നിന്ന് മുസാഫറാബാദിലേക്ക് ജെ.എ.എസി നടത്തിയ ലോങ് മാർച്ചിനിടെയാണ് സുരക്ഷാസേന മാരകബലം പ്രയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾ പാകിസ്താൻ ഭരണകൂടം പതിറ്റാണ്ടുകളായി തുടരുന്ന വ്യവസ്ഥാപിത ചൂഷണത്തിന്റെയും ഭരണപരമായ അടിച്ചമർത്തലിന്റെയും നേരിട്ടുള്ള പ്രതിഫലനമാണെന്ന് ഇന്ത്യ ഈ മാസം ആദ്യം പ്രതികരിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളെയും ബലപ്രയോഗത്തെയും വിമർശിച്ചു.
പാക് അധിനിവേശ കശ്മീരിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പ് നിയമവിരുദ്ധ അധിനിവേശത്തെ മറച്ചുവെക്കാനും മേഖലയിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ഇസ്‍ലാമാബാദിന്റെ ശ്രമമാണെന്നും ഇന്ത്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

