റഷ്യൻ സൈന്യത്തിൽ നിരവധി ഇന്ത്യക്കാർ; തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കേന്ദ്രം
text_fieldsന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കേന്ദ്രം. ഇപ്പോഴും രണ്ട് ഡസനോളം ഇന്ത്യൻ പൗരൻമാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. സൈനിക യൂണിറ്റുകളിൽ പാചകക്കാർ, സഹായികൾ തുടങ്ങിയ സപ്പോർട്ട് സ്റ്റാഫുകളായി സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
അപകട സാധ്യതകൾ നിറഞ്ഞ ജോലി വാഗ്ദാനങ്ങളിൽ നിന്ന് ഇന്ത്യക്കാരോട് വിട്ടുനിൽക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുവരെ 139 ഇന്ത്യൻ പൗരൻമാരെയാണ് മോചിപ്പിച്ചത്. ശേഷിക്കുന്ന ഇന്ത്യൻ പൗരൻമാരെ മോചിപ്പിക്കുന്നതിനായി റഷ്യയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ഇതിനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അപകടസാധ്യതകൾ നിറഞ്ഞതും സത്യസന്ധമല്ലാത്ത വ്യക്തികളോ ഏജൻസികളോ നൽകുന്നതുമായ ജോലി വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ സംഘർഷത്തിൽ റഷ്യൻ സൈന്യത്തോടൊപ്പം സേവനമനുഷ്ഠിക്കുന്നതിനിടെ ഇതുവരെ മുപ്പതിലധികം ഇന്ത്യക്കാർ കൊല്ലപ്പെട്ടു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

