മോദി-പുടിൻ ഉച്ചകോടി: ആറു ലക്ഷം റൈഫിൾ നിർമിക്കാൻ കരാർ
text_fieldsന്യൂഡൽഹി: ഇന്ത്യയും റഷ്യയും ചേർന്ന് രൂപവത്കരിച്ച കമ്പനി യു.പിയിലെ അമേത്തിയിൽ നിന്ന് എ.കെ 203 ഇനത്തിൽപെട്ട 6,01,427 റൈഫിൾ നിർമിക്കാൻ കരാർ ഒപ്പുവെച്ചു. ഇന്ത്യൻ സായുധസേനക്കു വേണ്ടി ഇന്തോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിന് റൈഫിൾ നിർമാണ ചെലവായി 5,000 കോടി രൂപ നീക്കിവെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രധാനമന്ത്രി വ്ലാദിമിർ പുടിനുമായി നടന്ന ഉച്ചകോടിക്കു മുമ്പ് ഇതടക്കം നാലു കരാറുകൾ ഒപ്പുവെച്ചു. നിലവിലെ പ്രതിരോധ പങ്കാളിത്തം 2031 വരെയുള്ള അടുത്ത 10 വർഷത്തേക്ക് പുതുക്കുന്നതാണ് മറ്റൊരു പ്രധാന കരാർ.
പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം വടക്കൻ അതിർത്തിയിൽ ചൈന പ്രകോപനമില്ലാതെ നടത്തുന്ന കൈയേറ്റം, സൈനിക സന്നാഹങ്ങൾ വർധിപ്പിക്കൽ എന്നിവ സംബന്ധിച്ച ആശങ്ക ഇന്ത്യ റഷ്യയുമായി പങ്കുവെച്ചിട്ടുണ്ട്. മാറുന്ന സാഹചര്യങ്ങളിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയായി റഷ്യ തുടരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. അഫ്ഗാൻ സാഹചര്യങ്ങൾ മധ്യേഷ്യയിലടക്കം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന കാഴ്ചപ്പാട് ഇന്ത്യയും റഷ്യയും ചർച്ചകളിൽ പ്രകടിപ്പിച്ചു.
ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ മൗലികമായ മാറ്റങ്ങൾ ലോകത്ത് ഉണ്ടാവുകയും സമവാക്യങ്ങൾ മാറുകയും ചെയ്തെങ്കിലും ഇന്ത്യ, റഷ്യ സൗഹൃദം സ്ഥിരമായി നിന്നുവെന്ന് പുടിനുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പരസ്പര പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ സന്ദർശനം. വലിയൊരു ശക്തിയായ ഇന്ത്യയുമായി റഷ്യക്കുള്ള സൗഹൃദം കാലം തെളിയിച്ചതാണെന്ന് പുടിൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.