ന്യൂഡൽഹി: കോവിഡ് 19 വാക്സിൻ സ്പുട്നിക് -5 സംബന്ധിച്ച് റഷ്യയുമായി ചർച്ച നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 'കോവിഡ് വാക്സിൻ സ്പുട്നിക് -5 മായി ബന്ധപ്പെട്ട് റഷ്യയുമായി സംസാരിച്ചു. ചില പ്രാഥമിക വിവരങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവെക്കുകയും ചെയ്തു' കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
കോവിഡ് 19നെ പ്രതിരോധിക്കുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ സ്പുട്നിക് -5 റഷ്യ വികസിപ്പിച്ചതായി പ്രസിഡൻറ് വ്ലാഡിമിർ പുടിൻ പറഞ്ഞിരുന്നു. കോവിഡ് വാക്സിനെതിരായ ആദ്യവാക്സിൻ ഈ മാസം അവസാനത്തോടെ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുമെന്നും പുടിൻ അറിയിച്ചിരുന്നു.
അതേസമയം വാക്സിൻ പരീക്ഷണം വൻതോതിൽ നടത്താൻ തയാറെടുക്കുന്നതിനെതിരെ ചില ശാസ്ത്രജ്ഞർ ആശങ്ക ഉയർത്തി രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള എല്ലാ പരിശോധനകളും നടപടികളും സ്വീകരിച്ച് ഫലപ്രദമെന്ന് തെളിയുന്നതുവരെ വാക്സിെൻറ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.