2026-ലെ ഗ്ലോബൽ പാസ്‌പോർട്ട് സൂചിക; യാത്രാ സ്വാതന്ത്ര്യത്തിൽ 125-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ
text_fieldsഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ് പുറത്തുവിട്ട അഞ്ചാമത് വാർഷിക ഗ്ലോബൽ പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് തിരിച്ചടി. 2026-ലെ റാങ്കിങിൽ ഇന്ത്യ 125-ാം സ്ഥാനത്താണ്. മുൻവർഷം 124-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരു സ്ഥാനം കൂടി പിന്നോക്കം പോയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വെറും രണ്ട് സ്ഥാനങ്ങൾ മാത്രമാണ് ഇന്ത്യക്ക് മുന്നേറാൻ കഴിഞ്ഞിട്ടുള്ളത്. നമീബിയ 124-ാം സ്ഥാനത്തും അസർബൈജാൻ 126-ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്.
വെറും വിസ രഹിത യാത്രാ സൗകര്യം മാത്രം അടിസ്ഥാനമാക്കിയല്ല ഈ സൂചിക തയാറാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആഗോള മൊബിലിറ്റി, നിക്ഷേപ സാധ്യതകൾ, ജീവിത നിലവാരം എന്നിവ പരിഗണിച്ചാണ് റാങ്കിങ് നിശ്ചയിക്കുന്നത്. 197 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 45.1 എന്ന സ്കോർ ആണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. നിലവിൽ 26 രാജ്യങ്ങളിലേക്ക് മാത്രമാണ് ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുക. ഭൂട്ടാൻ, ജമൈക്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, അമേരിക്ക, യു.കെ, ജർമ്മനി, ഫ്രാൻസ്, ചൈന തുടങ്ങിയ 88 പ്രധാനപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോഴും വിസ ആവശ്യമാണ്.
സൂചികയെ മൂന്ന് പ്രധാന വിഭാഗങ്ങളായി തിരിച്ചാണ് വിലയിരുത്തുന്നത്: മെച്ചപ്പെട്ട മൊബിലിറ്റി (50%), നിക്ഷേപ സാധ്യത (25%), ജീവിത നിലവാരം (25%). ഇതിൽ മെച്ചപ്പെട്ട മൊബിലിറ്റി വിഭാഗത്തിൽ ഇന്ത്യ 136-ാം സ്ഥാനത്താണ്. എന്നാൽ ജീവിത നിലവാര സൂചികയിൽ ഇന്ത്യ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 129-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ 118-ാം സ്ഥാനത്തേക്ക് ഉയർന്നു. ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിഗത സുരക്ഷ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഈ നേട്ടം. നിക്ഷേപ സൂചികയിലും ഇന്ത്യ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 94-ലെത്തി. ഈ റാങ്കിങിൽ സ്വീഡൻ ആണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുള്ള രാജ്യമായി ഒന്നാമതെത്തിയത്. സ്വിറ്റ്‌സർലൻഡ്, ഫിൻലാൻഡ്, ജർമ്മനി, നെതർലൻഡ്‌സ് എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

