ഇന്ത്യ-നെതർലൻഡ്സ് ഉഭയകക്ഷി ബന്ധം ഇനി തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്; ഡച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
text_fieldsആംസ്റ്റർഡാം: ഇന്ത‍്യയും നെതർലന്‍ഡ്സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താന്‍ തീരുമാനിച്ച് ഇരു രാജ്യങ്ങളും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹുരാഷ്ട്ര യൂറോപ്പ് പര്യടനത്തിന്‍റെ ഭാഗമായി നടത്തിയ ദ്വദ്വിന നെതർലന്‍ഡ്സ് സന്ദർശനത്തിനിടെയാണ് സുപ്രധാനം തീരുമാനം. പ്രധാന യൂറോപ്യൻ പങ്കാളികളുമായി ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവും സാങ്കേതികവുമായ സഹകരണം വിപുലീകരിക്കുന്നതിനായാണ് പ്രധാനമന്ത്രി ബഹുരാഷ്ട്ര യൂറോപ്പ് പര്യടനം നടത്തുന്നത്.
ഹേഗിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും തമ്മിൽ നടത്തിയ വിപുലമായ ചർച്ചകൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താന്‍ തീരുമാനിക്കുകയായിരുന്നു. ചർച്ചയിൽ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, ജലം, ഹരിത ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു. മുൻഗണനാ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനായി നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
പത്ത് വർഷത്തെ ഇന്ത്യ-നെതർലൻഡ്സ് ബന്ധത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ പ്രധാന യൂറോപ്യൻ പങ്കാളികളിലൊന്നാണ് നെതർലൻഡ്സ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. `ജനാധിപത്യ മൂല്യങ്ങൾ, വിപണി സമ്പദ്‌വ്യവസ്ഥ, ഉത്തരവാദിത്തമുള്ള പെരുമാറ്റം എന്നിവ ഞങ്ങളുടെ പൊതുവായ സമീപനത്തിന്റെ ഭാഗമാണ്' ജലം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം എടുത്തുപറഞ്ഞുകൊണ്ട് മോദി കൂട്ടി ചേർത്തു. ഉയർന്നുവരുന്ന പുതിയ മേഖലകളിൽ കൂടുതൽ സഹകരണം ആവശ്യപ്പെട്ട മോദി നവീകരണം, സുസ്ഥിരത, നിക്ഷേപം, പ്രതിരോധം തുടങ്ങിയവയിലെ സഹകരണം വ്യാപിപ്പിക്കുന്നതിനായി നെതർലൻഡ്സിന്റെ വൈദഗ്ധ്യവും ഇന്ത്യയുടെ വേഗതയും നൈപുണ്യവും ഒന്നിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. `നവീകരണം, നിക്ഷേപം, സുസ്ഥിരത, പ്രതിരോധം എന്നീ മേഖലകളിലെ നമ്മുടെ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്'.
അതേ സമയം കൂടികാഴ്ചയിൽ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്‍, ഇന്ത‍്യയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുകയും സാമ്പത്തിക തന്ത്രപ്രധാന മേഖലകളിൽ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നടന്ന ഊർജ്ജം, തുറമുഖങ്ങൾ, കൃഷി, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പ്രമുഖ ഡച്ച് കമ്പനികൾ പങ്കെടുത്ത സി.ഇ.ഒ റൗണ്ട് ടേബിളിൽ മോദിയും ജെറ്റനും സംയുക്തമായി പങ്കെടുത്തു. പുനരുപയോഗ ഊർജ്ജം, അർദ്ധചാലകങ്ങൾ, സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം എന്നിവയിൽ ഇന്ത്യയിലെ നിക്ഷേപം വിപുലീകരിക്കാൻ പരിപാടിക്കിടെ മോദി ഡച്ച് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും പരിഷ്‌കാരങ്ങളെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് അന്തരീക്ഷവും എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വ്യവസായം എളുപ്പമാക്കുന്നതിനായി നികുതി, തൊഴിൽ നിയമങ്ങൾ, ഭരണം എന്നിവയിൽ രാജ്യം വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും കൂട്ടി ചേർത്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം നടപ്പിലാക്കുന്നതിനെ ഇരു നേതാക്കളും പിന്തുണയ്ക്കുകയും ചെയ്തു. കൂടാതെ ഹരിത ഹൈഡ്രജൻ, സെമികണ്ടക്ടറുകൾ, സാങ്കേതികവിദ്യ, അത്യാധുനിക നിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ-നെതർലാൻഡ്സ് ബന്ധം തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് ഉയർത്താനുള്ള പദ്ധതികളും അവർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

