ഇന്ത്യക്ക് ആവശ്യം 3.8 കോടി മാസ്കുകൾ; ഉള്ളത് 25 ശതമാനം മാത്രം
text_fieldsന്യൂഡൽഹി: കോവിഡ് 19നെ എതിരിടാൻ ഇന്ത്യക്ക് ആവശ്യം 3.8 കോടി മാസ്കുകൾ. എന്നാൽ, നിലവിലുള്ളത് ഇതിന്റെ 25 ശതമാനം മാത്രവും . 62 ലക്ഷം സുരക്ഷാ സാമഗ്രികളുടെ ആവശ്യവും ഇന്ത്യ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവ ലഭ്യമാക്കാൻ നൂറുകണക്കിന് കമ്പനികളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇൻവെസ്റ്റ് ഇന്ത്യ ഏജൻസിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് നൽകുന്ന വിവരം.
3.8 കോടി മാസ്ക് വേണ്ടതിൽ 91 ലക്ഷം മാത്രമാണുള്ളത്. ശരീരം മുഴുവൻ മൂടുന്ന ആവരണം, വെൻറിലേറ്ററുകൾ, ഐ.സി.യു മോനിറ്റുകൾ തുടങ്ങിയവ 62 ലക്ഷം വേണമെങ്കിലും എട്ട് ലക്ഷം മാത്രമേയുള്ളു. ഇവ ആവശ്യപ്പെട്ട് 730 കമ്പനികളെ ഇന്ത്യ ബന്ധപ്പെട്ടെന്നും 319 കമ്പനികൾ പ്രതികരിച്ചെന്നും ഇൻവെസ്റ്റ് ഇന്ത്യയുടെ നാല് പേജ് റിപ്പോർട്ടിൽ പറയുന്നു. ടെസ്റ്റിങ് കിറ്റുകളുടെ ദൗർലഭ്യവും ഇന്ത്യ നേരിടുന്നുണ്ട്.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1100 കടക്കുകയും 29 മരണം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ മാസ്കുകളുടെയും സുരക്ഷാ സാമഗ്രികളുടെയും കുറവ് കോവിഡ് വിരുദ്ധ പോരാട്ടത്തെ ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പരാതിപ്പെടുന്നുണ്ട്. ആവശ്യമായ 3.8 കോടി മാസ്കുകളിൽ 1.4 കോടി വിവിധ സംസ്ഥാനങ്ങൾക്ക് തന്നെ വേണം.
ബാക്കി കേന്ദ്ര സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. ആവശ്യത്തിന് മാസ്കുകളും മറ്റും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇവയുടെ ദൗർലഭ്യം സംബന്ധിച്ച ചോദ്യങ്ങളോട് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.