ന്യൂഡൽഹി: മേഖലയിലെ രാജ്യങ്ങൾ േനരിടുന്ന ഏറ്റവും പ്രധാന െവല്ലുവിളി ഭീകരവാദമാണെന്ന് ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടി വേദിയിൽ ഇന്ത്യ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് എസ്.സി.ഒ അംഗരാജ്യങ്ങളുടെ തലവന്മാർ പങ്കെടുത്ത വെർച്വൽ യോഗത്തിൽ ഭീകരവാദത്തിെൻറ ഭീഷണി എടുത്തുപറഞ്ഞത്. കൂട്ടായ യത്നത്തിലൂടെ ഇതിനെ പ്രതിരോധിക്കണം. ഭീകരവാദത്തെ ഔദ്യോഗിക നയമായി കരുതുന്ന രാജ്യം ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് പാകിസ്താനെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദമാണ് ഇന്ത്യ നേരിടുന്ന വലിയ ഭീഷണി. ഭീകരവാദം ഇല്ലാതാക്കിയാൽ മേഖല കരുത്താർജിക്കും. എസ്.സി.ഒ വേദിയിൽ പ്രത്യേക താൽപര്യത്തോടെ ഉഭയകക്ഷി വിഷയങ്ങൾ കൊണ്ടുവരുന്നത് നിർഭാഗ്യകരമാണെന്നും സംഘടന തത്ത്വങ്ങളുടെ ലംഘനമാണിതെന്നും പാകിസ്താനെ പരാമർശിച്ചുതന്നെ നായിഡു പറഞ്ഞു.
2017ൽ സമ്പൂർണ അംഗത്വം ലഭിച്ചശേഷം ഇതാദ്യമായാണ് ഇന്ത്യ എസ്.സി.ഒ ഉച്ചകോടിക്ക് വേദിയാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ എസ്.സി.ഒ രാജ്യങ്ങളിലെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുടെ വെർച്വൽ യോഗത്തിൽനിന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇറങ്ങിപ്പോയിരുന്നു. ഭൂപടത്തിൽ കശ്മീരിനെ തെറ്റായി കാണിച്ച പാക് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ, ഇന്ത്യ, പാകിസ്താൻ എന്നീ എട്ടു രാജ്യങ്ങളാണ് എസ്.സി.ഒ അംഗങ്ങൾ. കൂടാതെ നിരീക്ഷക രാജ്യങ്ങളുമുണ്ട്. ഈ മാസം ആദ്യം റഷ്യയിൽ നടന്ന എസ്.സി.ഒ വെർച്വൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.