ബിറ്റ്കോയിന് സമ്പൂർണ വിലക്ക് ഏർപെടുത്തിയേക്കും; വിൽപന നടത്തിയാൽ ക്രിമിനൽ നടപടിക്കും സാധ്യത
text_fieldsന്യൂഡൽഹി: ക്രിപ്റ്റോകറൻസികളെ ചൊല്ലി രാജ്യത്ത് തുടരുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് പുതിയ കേന്ദ്ര നിയമം ഉടനെന്ന് റിപ്പോർട്ട്. ബിറ്റ്കോയിൻ ഉൾപെടെ എല്ലാ ക്രി്പ്റ്റോകറൻസികളും രാജ്യത്ത് നിരോധിക്കുന്നതാകും നിയമമെന്നാണ് സൂചന. ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നതും ഇത്തരം കറൻസികൾ കൈവശം വെക്കുന്നതും ശിക്ഷാർഹമാക്കുന്നതുമാകും നിയമം. രാജ്യത്ത് ബിറ്റ്കോയിൻ, ഡോഗികോയിൻ തുടങ്ങിയ ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിച്ചവരെ കൂടി നിയമം ലക്ഷ്യമിടും. ഉടമസ്ഥത, മൈനിങ്, വ്യാപാരം, ക്രിപ്റ്റോ ആസ്തികളുടെ കൈമാറ്റം തുടങ്ങിയവയെല്ലാം നിയമം മൂലം നിരോധിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
മാസങ്ങളായി നിരോധനം സംബന്ധിച്ച് സൂചനകൾ സർക്കാർ നൽകുന്നുണ്ടെങ്കിലും നിയമം മൂലം ഇതുവരെയും വിലക്ക് വീണിട്ടില്ല. ഇന്ത്യ സമ്പൂർണമായി വിലക്കുന്ന പക്ഷം, വലിയ സമ്പദ്വ്യവസ്ഥകളിൽ ആദ്യ രാജ്യമാകും ഇന്ത്യ. ക്രിപ്റ്റോകറൻസി വ്യാപാരമുൾപെടെ നിരോധിച്ച ചൈന കൈവശം വെക്കുന്നത് വിലക്കിയിട്ടില്ല.
നിരോധിച്ച് നിയമം പാസാക്കിയാലും നേരത്തെ കൈവശമുള്ളവർക്ക് ഇത് മരവിപ്പിക്കുകയോ മറ്റ് അടിയന്തര നടപടികൾ സ്വീകരിക്കാനോ ചെയ്യാൻ ആറ് മാസം ഇളവ് നൽകും.
രാജ്യത്ത് 80 ലക്ഷത്തോളം പേർ ഇതിനകം ക്രിപ്റ്റോകറൻസികളിൽ നിക്ഷേപമിറക്കിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. 140 കോടി ഡോളർ മൂല്യം വരും ഇവരുടെ നിക്ഷേപത്തിന്. ഒരു വർഷത്തിനിടെ ക്രിപ്റ്റോ കറൻസികളിൽ 30 ഇരട്ടി ഇടപാടുകൾ നടന്നതായും റോയിേട്ടഴ്സ് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇടപാടുകാരിലൊരാളായ യൂനോകോയിൻ മാത്രം 20,000 പുതിയ ഇടപാടുകാരെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചേർത്തിട്ടുണ്ട്.
ക്രിപ്റ്റോ കറൻസികൾ നിരോധിച്ച് ഓൺലൈൻ ഇടപാടുകളെ പ്രോൽസാഹിപ്പിക്കലാണ് സർക്കാർ നയമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു.
ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തിയിരുന്നു. ഒരു ബിറ്റ്കോയിന് 60,000 ഡോളർ വരെയാണ് മൂല്യം ഉയർന്നത്. ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് ഉൾപെടെ മുൻനിര വ്യവസായികൾ പരസ്യമായി ഇവയിൽ നിക്ഷേപം നടത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു മൂല്യകുതിപ്പ്.
അതേ സമയം, ക്രിപ്റ്റോകറൻസികൾക്ക് എല്ലാ വാതിലുകളും കൊട്ടിയടക്കില്ലെന്ന് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ശനിയാഴ്ച ടെലിവിഷൻ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.