ഇന്ത്യ-ഇ.യു ബന്ധം നൂറ്റാണ്ടിലെ നിർണായക പങ്കാളിത്തം -ഉർസുല വോൺ ദെർ
text_fieldsഉർസുല വോൺ ദെർ ലെയെൻ , നരേന്ദ്ര മോദി
ന്യൂഡൽഹി: അധികാര മത്സരത്തിെന്റയും അന്തർദേശീയ അസ്വസ്ഥതകളുടെയും പശ്ചാത്തലത്തിൽ ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലെ തന്ത്രപരമായ ബന്ധം അടുത്തതലത്തിലേക്ക് ഉയർത്തണമെന്ന് യൂറോപ്യൻ കമീഷൻ അധ്യക്ഷ ഉർസുല വോൺ ദെർ ലെയെൻ പറഞ്ഞു. ഇന്ത്യ-ഇ.യു ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ (ടി.ടി.സി) രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യ-ഇ.യു ബന്ധത്തിന് നൂറ്റാണ്ടിലെ നിർണായക പങ്കാളിത്തമാകാനുള്ള ശേഷിയുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിൽ ആഗോളതലത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിന് ഈ വർഷംതന്നെ അന്തിമരൂപമാകും. ലോകം അപകടകരമായ പോരാട്ടത്തിലാണ്. എന്നാൽ, അധികാര മത്സരത്തിെന്റ ആധുനിക പതിപ്പ് ഇന്ത്യക്കും യൂറോപ്യൻ യൂനിയനും പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ്. ഈ വെല്ലുവിളി ഒറ്റക്കെട്ടായി നേരിടാൻ ഇന്ത്യയും യൂറോപ്യൻ യൂനിയനും പ്രാപ്തമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യാ സന്ദർശനം പുതിയൊരു യുഗത്തിെന്റ തുടക്കമാകട്ടെയെന്ന് ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തനിക്കും ഒരേ കാഴ്ചപ്പാടാണെന്നും അവർ പറഞ്ഞു. വ്യാപാരം, തീരുവ, യുക്രെയ്ൻ യുദ്ധം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയും യൂറോപ്യൻ യൂനിയനും തമ്മിലെ ബന്ധം വഷളായ സാഹചര്യത്തിലാണ് യൂറോപ്യൻ കമീഷൻ അധ്യക്ഷയുടെ പ്രതികരണം.
യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ യൂനിയെന്റ നിലപാട് അവർ ആവർത്തിച്ച് പ്രഖ്യാപിച്ചു. പരാജയപ്പെട്ട യുക്രെയ്ൻ യൂറോപ്യൻ യൂനിയനിൽ മാത്രമല്ല, ലോകത്തിെന്റ മറ്റു ഭാഗങ്ങളിലും അസ്വസ്ഥതകൾ വിതക്കാൻ കാരണമാകുമെന്നും അവർ പറഞ്ഞു. ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ആധുനിക സുവർണ പാതയാകും ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് കോറിഡോർ എന്നും അവർ കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വ്യവസായ-വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

