ഇന്ത്യയിൽ ആശങ്ക; ദിനേന രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തോടടുത്ത്
text_fieldsന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനിടെ, ഇന്ത്യയിലെ സ്ഥിതിയും ആശങ്കാജനകം. രോഗികളുടെ എണ്ണം 2.6 ലക്ഷം കവിഞ്ഞു. ദിനേന രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരാഴ്ചയായി പതിനായിരേത്താടടുത്താണ്. ചൊവ്വാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ 9,987 രോഗികൾ, 266 മരണം. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കെടുത്താൽ 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ വേഗത്തിലാണ് രോഗപ്പകർച്ച. ജൂലൈ 31ഓടെ ഡൽഹിയിൽ രോഗികളുടെ എണ്ണം അഞ്ചര ലക്ഷമാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
77 ദിവസത്തെ ലോക്ഡൗണിനുശേഷം സർക്കാർ ഓഫിസുകളും മാളുകളും റസ്റ്റാറൻറുകളും ആരാധനാലയങ്ങളും തുറക്കുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിലാണ്, രോഗവ്യാപനം രൂക്ഷമായത്. രോഗം രൂക്ഷമായി പടരുന്ന യു.എസ്, ബ്രസീൽ, റഷ്യ, യു.കെ എന്നീ രാജ്യങ്ങൾക്ക് പുറകെ, അഞ്ചാം സ്ഥാനത്താണിപ്പോൾ ഇന്ത്യ.
ഹരിയാന, ഒഡിഷ, അസം, ബിഹാർ, ജമ്മു-കശ്മീർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണ് ഇപ്പോൾ രോഗവ്യാപനത്തിെൻറ ഹോട്സ്പോട്ടുകൾ. രോഗികൾ കൂടുതലുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും തമിഴ്നാട്ടിലും ഡൽഹിയിലും ദിവസേന 1300-1500 പേരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ അഞ്ചു സംസ്ഥാനങ്ങളിലും കൂടി രാജ്യത്തെ ആകെ രോഗികളുടെ 74 ശതമാനമാണുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ 68 ശതമാനമായി കുറഞ്ഞു.
മഹാരാഷ്ട്രയിലാണ് മരണമേറെയും. 2.6 ലക്ഷം രോഗബാധിതരിൽ 1,29,214 പേർക്ക്(48.47 ശതമാനം) ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
