കൊൽക്കത്ത: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഇന്ത്യ- ബംഗ്ലാദേശ് ട്രെയിൻ സർവിസ് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ചു. ബംഗ്ലാദേശിലെ ഖുൽനയിലേക്കുള്ള ബന്ധൻ എക്‌സ്പ്രസ് ഇന്ന് രാവിലെ കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തതായി ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥൻ ഏകലവ്യ ചക്രവർത്തി പറഞ്ഞു.
കൊൽക്കത്തക്കും ഖുൽനക്കുമിടയിലുള്ള ബന്ധൻ എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസം ഓടുമ്പോൾ കൊൽക്കത്തയെ ബംഗ്ലാദേശ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മൈത്രീ എക്സ്പ്രസ് അഞ്ച് ദിവസത്തെ സർവിസ് നടത്തും.
അതിർത്തിയുടെ ഇരുവശത്തുമുള്ള ആളുകൾ ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നതിൽ വളരെ ആവേശത്തിലാണെന്നും അടുത്ത കുറച്ച് ദിവസത്തേക്കുള്ള ബുക്കിങ് പൂർത്തിയായെന്നും ചക്രവർത്തി പറഞ്ഞു. താങ്ങാനാകുന്ന വിലയും സൗകര്യപ്രദമായ സമയക്രമങ്ങളും കാരണം ബസ്, വിമാനം എന്നീ യാത്ര മാർഗങ്ങളെക്കാൾ കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്നത് ട്രെയിൻ മാർഗമുള്ള യാത്രയാണ്. പുതിയ ട്രെയിൻ സർവിസ് വടക്കൻ പശ്ചിമ ബംഗാളിലെ വിനോദസഞ്ചാരത്തെ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.