'എന്താടോ.. എന്താണ് നിങ്ങൾക്ക് വേണ്ടത്.. ബാക്കിലേക്ക് മാറ്'; ഓൺലൈൻ മാധ്യമങ്ങളുടെ തിരക്കിൽ പൊട്ടിത്തെറിച്ച് ചന്തു, സോഷ്യൽ മീഡിയയിൽ പിന്തുണ പ്രവാഹം
text_fieldsകൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ വിയോഗ വേദനയിലാണ് സിനിമാ ലോകവും ആരാധകരും. നടന്റെ അന്ത്യാഭിലാഷ പ്രകാരം മതപരമായ ചടങ്ങുകൾ പൂർണമായും ഒഴിവാക്കിയായിരുന്നു ഭൗതികശരീരം വീട്ടുവളപ്പിൽ സംസ്കരിച്ചത്. എന്നാൽ, അതീവ ദുഃഖസാന്ദ്രമായ ഈ ചടങ്ങുകൾക്കിടയിൽ ഉണ്ടായ അനിയന്ത്രിതമായ ജനത്തിരക്കും ചില ഓൺലൈൻ മാധ്യമങ്ങളുടെ അതിരുകടന്ന പെരുമാറ്റവും സലിം കുമാറിന്റെ മകനും നടനുമായ ചന്തുവിനെ പ്രകോപിപ്പിച്ചു. സംസ്കാര ചടങ്ങുകൾക്കിടെ നിയന്ത്രണം വിട്ട് ചന്തു പൊട്ടിത്തെറിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പിതാവിന്റെ അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ സ്വകാര്യത നൽകാതെ കാമറകളുമായി തിക്കിത്തിരക്കിയ ഓൺലൈൻ മാധ്യമപ്രവർത്തകരോടും ജനക്കൂട്ടത്തോടുമാണ് ചന്തു ദേഷ്യപ്പെട്ടത്. പൊലീസുകാർ ഉൾപ്പെടെയുള്ളവർ തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് സഹികെട്ട് ചന്തു എല്ലാവരോടും ദേഷ്യത്തോടെ പുറകോട്ട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. 'എന്താടോ.. എന്താണ് നിങ്ങൾക്ക് വേണ്ടത്?' എന്ന് ചന്തു ചോദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ പോലും കണ്ണ് നിറയിക്കുന്നതായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന പ്രമുഖരും സുഹൃത്തുക്കളും ചേർന്നാണ് ചന്തുവിനെ ആശ്വസിപ്പിച്ചത്.
സംസ്കാര ചടങ്ങിനിടെയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് ഇടപെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 'മാറി നിൽക്ക്, കുറച്ച് ബാക്കിലേക്ക് മാറി നിൽക്ക്' എന്ന് പറഞ്ഞ് അദ്ദേഹം ആളുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളുടെയും ജനക്കൂട്ടത്തിന്റെയും അതിപ്രസരത്തിനെതിരെ കടുത്ത വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചന്തുവിന്റെ പ്രതികരണം തികച്ചും സ്വാഭാവികമാണെന്നും ആ സാഹചര്യത്തിൽ ആരായാലും അങ്ങനെ പ്രതികരിച്ചുപോകുമെന്നുമാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.
'സ്വന്തം അച്ഛന്റെ വേർപാടിന്റെ വേദനയിൽ നിൽക്കുന്ന ഒരു മകന് അന്ത്യകർമ്മങ്ങൾ പോലും സ്വസ്ഥതയോടെ ചെയ്യാൻ അനുവദിക്കാത്തത് കഷ്ടമാണ്. ചന്തു ചോദിച്ചത് തികച്ചും ന്യായമായ ചോദ്യമാണ്, ഉള്ളും പുറവും വിങ്ങിനിൽക്കുന്ന അവരെയെങ്കിലും വെറുതെ വിടൂ,' എന്ന് ആരാധകർ കുറിച്ചു. പണ്ടൊക്കെ ഗാനമേളകൾക്കും ആഘോഷങ്ങൾക്കും മാത്രമായിരുന്ന തിരക്ക് ഇപ്പോൾ മരണവീടുകളിലും ഓൺലൈൻ മാധ്യമങ്ങൾ മത്സരബുദ്ധിയോടെ ഉണ്ടാക്കുകയാണെന്നും, ഇത്തരം ചടങ്ങുകളിൽ മാധ്യമങ്ങൾക്ക് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

