വിദേശത്തേക്ക് വൻ തുക അയക്കുന്നതും സംശയാസ്പദ സ്ഥാപനങ്ങളും ആദായനികുതി വകുപ്പ് നിരീക്ഷണത്തിൽ
text_fieldsന്യൂഡൽഹി: ബിസിനസ് പ്രവർത്തനങ്ങൾ നടത്താത്തതോ കുറഞ്ഞ അളവിൽ നടത്തുന്നതോ ആയ സ്ഥാപനങ്ങളുടെയും അവക്ക് പിന്നിൽ പ്രവർത്തിക്കുന്നവരുടെയും ഇത്തരം സ്ഥാപനങ്ങൾക്ക് നികുതി നിർണയ സർട്ടിഫിക്കറ്റുകൾ നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും പണമിടപാടുകൾ നിരീക്ഷിക്കാൻ ആദായനികുതി വകുപ്പ് നടപടിയാരംഭിച്ചു.
രാജ്യത്തിന്റെ ഭൂ അതിർത്തിയോടു ചേർന്ന ജില്ലകളിലുള്ളതും വിദേശത്തേക്ക് വലിയ തുക അയക്കുന്നതുമായ സ്ഥാപനങ്ങളെയും പരിശോധനാപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 394 സ്ഥാപനങ്ങളെയും (ഭൂ അതിർത്തി സംസ്ഥാനങ്ങളിലെ 117 സ്ഥാപനങ്ങളുൾപ്പെടെ) 36 പ്രഫഷനലുകളെയും നിരീക്ഷിച്ചതായി വകുപ്പ് അധികൃതർ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
ഷെൽ കമ്പനികളുടെയും ഫോം 15 സി.ബി സർട്ടിഫിക്കറ്റുകൾ നൽകിയ പ്രഫഷനലുകളുടെയും വിദേശ പണമിടപാടുകൾ പരിശോധിക്കാൻ ചൊവ്വാഴ്ച രാജ്യവ്യാപക പരിശോധന ആരംഭിച്ചെന്നും വകുപ്പ് വ്യക്തമാക്കി. ഫോം 15 സി.ബി/ഫോം 146 പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. പണമിടപാടുകൾ സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് ഇടപാടുകളെക്കുറിച്ച വസ്തുതകൾ ശരിയായി പരിശോധിക്കണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംശയാസ്പദമായി വലിയ തുക വിദേശത്തേക്ക് അയച്ച സ്ഥാപനങ്ങളെ ആദായനികുതി വകുപ്പ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

