ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചാൽ രാമക്ഷേത്ര ദർശനം സാധ്യമാക്കുമെന്ന് യോഗി
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികൾ എം.എൽ.എമാരായി ജയിച്ചാൽ രാമക്ഷേത്ര ദർശനം സാധ്യമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്രവാദം ഇല്ലാതാക്കിയത് ബി.ജെ.പിയാണ്. പാകിസ്താനിലേക്ക് കടന്നു കയറി തീവ്രവാദികളെ കൊന്നുവെന്ന് ബലാക്കോട്ട് വ്യോമാക്രമണത്തെ ഓർമിപ്പിച്ച് യോഗി പറഞ്ഞു. ബിഹാറിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിക്കൾ 370 റദ്ദാക്കുമെന്നത് ബി.ജെ.പിയുടെ വാഗ്ദാനമായിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം ഇത് നടപ്പിലാക്കി. ഇന്ത്യൻ മണ്ണിൽ ഇനി തീവ്രവാദം നടക്കില്ലെന്ന് പാകിസ്താന് മനസിലായെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചതോടെ ബി.ജെ.പിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് സഫലമാകുന്നത്. ബി.ജെ.പി എം.എൽ.എമാരെ വിജയിപ്പിക്കുകയാണെങ്കിൽ അവർ നിങ്ങൾക്ക് രാമക്ഷേത്ര ദർശനം സാധ്യമാക്കുമെന്നും യോഗി പറഞ്ഞു.
ഒക്ടോബർ 28ന് ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗിയുടെ പ്രചാരണം ആരംഭിച്ചത്. 12ഓളം റാലികളിൽ യു.പി മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് ബി.ജെ.പി അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.