കലക്ടറേറ്റ് അല്ല, പള്ളിയാണ് ആദ്യം നിർമിച്ചത്’; സഹാറൻപൂരിലെ പള്ളി തകർത്ത സംഭവത്തിൽ പ്രതികരിച്ച് ഇമ്രാൻ പ്രതാപ്ഗഢി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്ടറേറ്റ് പരിസരത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പള്ളി ഭരണകൂടം ഇടിച്ചുനിരത്തിയത് സംസ്ഥാനത്ത് കനത്ത രാഷ്ട്രീയ പോരിന് തിരികൊളുത്തി.
കലക്ടറേറ്റ് ഭൂമിയിലെ അനധികൃത നിർമാണമെന്ന് ആരോപിച്ചുള്ള സിറ്റി മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ മറവിലാണ് ശനിയാഴ്ച പുലർച്ചെ വൻ പൊലീസ് സന്നാഹത്തോടെ ഭരണകൂടം ബുൾഡോസർ രാജ് നടപ്പാക്കിയത്. ന്യൂനപക്ഷ ആരാധനാലയങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും കടുത്ത അമർഷവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭരണകൂട നടപടിയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഗഢി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സഹാറൻപൂർ കലക്ട്രേറ്റ് നിലവിൽ വരുന്നതിന് എത്രയോ കാലം മുമ്പേ പ്രസ്തുത പള്ളി അവിടെ സ്ഥിതിചെയ്യുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സഹാറൻപൂരിലെ പള്ളി കലക്ടറേറ്റ് ഭൂമിയിലാണെന്നാണ് ഇപ്പോൾ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ സത്യം അതല്ല, നിങ്ങളുടെ കലക്ടറേറ്റ് കെട്ടിടം വരുംമുന്നേ തന്നെ അവിടെ ഈ ആരാധനാലയമുണ്ടായിരുന്നു. ഇപ്പോൾ നിയമപരമെന്നോ അനധികൃതമെന്നോ സർട്ടിഫിക്കറ്റ് നൽകാനുള്ള ആയുധം നിങ്ങളുടെ കൈയിലായതുകൊണ്ട്, ആഗ്രഹിക്കുന്ന എന്തിനെയും അനധികൃതമെന്ന് മുദ്രകുത്താൻ എളുപ്പമാണ്’ -എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം സർക്കാരിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തു.
ഉത്തർപ്രദേശിൽ നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കുനേരെ നടക്കുന്ന ഇത്തരം ബുൾഡോസർ നടപടികൾ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.
സംഭവത്തിൽ പ്രാദേശിക ഭരണകൂടവും ഉദ്യോഗസ്ഥരും നൽകുന്ന വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നും, മുൻകാല ചരിത്രങ്ങൾ പോലും തമസ്കരിച്ച് ഭരണകൂട താൽപര്യങ്ങൾക്കായി ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കുകയാണെന്നും വിവിധ കോണുകളിൽനിന്ന് വിമർശനമുയരുന്നുണ്ട്. വരുംദിവസങ്ങളിൽ ഈ വിഷയം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് സൂചന.
അതേസമയം, കലക്ടറേറ്റിന്റെ പേരിൽ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മസ്ജിദ് ജില്ല ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തിൽ പ്രതിഷേധം കനത്തതോടെ അത് തടയാൻ യു.പി സർക്കാറിന്റെ നീക്കം തുടങ്ങി. പ്രദേശത്തേക്കുള്ള പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം ഏത് വിധേനയും തടയുകയാണ് യു.പി ഭരണകൂടം. പ്രദേശത്തേക്ക് പുറപ്പെട്ട ഉത്തരപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാജ്വാദി പാർട്ടി എം.എൽ.എ അതുൽ പ്രധാനെ പൊലീസ് വീട്ടുതടങ്കലിലാക്കി. പാർട്ടി നിയോഗിച്ച 22 അംഗ വിദഗ്ധ പ്രതിനിധി സംഘത്തോടൊപ്പം സഹാറൻപൂരിലേക്ക് തിരിക്കാനിരിക്കെയാണ് വീട്ടുതടങ്കലിലാക്കിയത്.
പള്ളി നിർമിച്ച ശേഷമാണ് ഭരണകൂടം അവിടെ കലക്ടറേറ്റ് പണിതുയർത്തിയതെന്നും, ഇപ്പോൾ അതേ കലക്ടറേറ്റ് വളപ്പിൽ പള്ളി അനധികൃതമാണെന്ന് വരുത്തിത്തീർക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ കക്ഷികളും മുസ്ലിം സംഘടനകളും ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ് യോഗി ആദിത്യനാഥ് സർക്കാറിന്റെ ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ വർഷം ബജ്റംഗ്ദൾ പ്രവർത്തകൻ വികാസ് ത്യാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, റവന്യൂ ഭൂമിയിലെ ‘വിശ്രമ കേന്ദ്രം’ മസ്ജിദാക്കി മാറ്റിയതാണെന്ന് ആരോപിച്ച് ജില്ല ഭരണകൂടം കേസ് ഫയൽ ചെയ്യുകയായിരുന്നു. സിറ്റി മജിസ്ട്രേറ്റ് കോടതിയും തുടർന്ന് ജില്ല കോടതിയും പള്ളി അയോഗ്യമാക്കുകയും 6.41 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിനെ കേസിൽ കക്ഷിപോലും ആക്കാതെയാണ് ജില്ല കോടതി വിധി പുറപ്പെടുവിച്ചത്. 1911 മുതലുള്ള റവന്യൂ രേഖകളും 1957 മുതൽ മുനിസിപ്പൽ കോർപറേഷനിലും വഖഫ് ബോർഡിലും രേഖപ്പെടുത്തിയ തെളിവുകൾ സഹിതം പള്ളി അധികൃതർ കോടതിയെ സമീപിച്ചിരുന്നു.
സെപ്റ്റംബർ രണ്ടിന് ജില്ല കോടതി അപ്പീൽ തള്ളിയതിന് തൊട്ടുപിന്നാലെ, അപ്പീൽ നൽകാൻ കൂടുതൽ സമയം നൽകാതെ സെപ്റ്റംബർ അഞ്ചിന് പുലർച്ചെ വൻ പൊലീസ് സന്നാഹത്തോടെയാണ് ഭരണകൂടം പള്ളി പൊളിച്ചുനീക്കിയത്. പ്രദേശത്തെ എം.പിമാരായ ഇഖ്റ ഹസൻ, ഇമ്രാൻ മസൂദ് തുടങ്ങിയ നേതാക്കളെയും ജനപ്രതിനിധികളെയും വീട്ടുതടങ്കലിലാക്കിയ ശേഷമായിരുന്നു നടപടി. മറ്റു മതങ്ങളെ ബഹുമാനിക്കാത്തവർക്ക് ഒരിക്കലും സനാതനികളാകാൻ കഴിയില്ലെന്നും ഒരു യഥാർഥ ഹിന്ദുവിന് ഒരിക്കലും മറ്റൊരാളെ അപമാനിക്കാൻ കഴിയില്ലെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
പള്ളികൾ തിടുക്കത്തിൽ അനധികൃതമാണെന്ന് പ്രഖ്യാപിക്കുകയും അവ പൊളിച്ചുനീക്കുകയും ചെയ്യുന്ന പ്രചാരണത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായ മായാവതി ആവശ്യപ്പെട്ടു. പള്ളിയുടെ ഭൂമിയിൽ കലക്ടറേറ്റുണ്ടാക്കിയ ശേഷം പള്ളി നിൽക്കുന്നത് കലക്ടറേറ്റ് ഭൂമിയിലാണെന്നുപറഞ്ഞ് പൊളിക്കൽ നിയമവിരുദ്ധമായതുകൊണ്ടാണ് തിരക്കിട്ട് പൊളിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയ രാഷ്ട്രീയം കളിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് ഉപാധ്യക്ഷൻ മലിക് മുഅ്തസിം ഖാൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

