ഇവിടെ അനധികൃതമായി തുടരേണ്ട; ഡൽഹിയിലെ കുടിയേറ്റക്കാരെ പുറത്താക്കാൻ കേന്ദ്രത്തിന്റെ കർശന നീക്കം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്ന നടപടികൾ ശക്തമാക്കി ഡൽഹി പൊലീസ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ (2025 ജൂൺ മുതൽ ഈ വർഷം ഫെബ്രുവരി വരെ) ഡൽഹിയിൽ നിന്ന് 1,589 ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി അഗർത്തല-ബംഗ്ലാദേശ് അതിർത്തി വഴി നാടുകടത്തിയിട്ടുണ്ട്. മുമ്പത്തെ ഏഴ് മാസങ്ങളെ അപേക്ഷിച്ച് (720 പേർ) നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (MHA) നിർദേശപ്രകാരം 2024 നവംബറിലാണ് ഈ പരിശോധനകൾ ആരംഭിച്ചത്. ബംഗ്ലാദേശികളെ കൂടാതെ 55 രോഹിങ്ക്യൻ അഭയാർഥികളെയും ഈ കാലയളവിൽ കണ്ടെത്തി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കിയത്.
ഡൽഹിയിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഔട്ടർ ഡൽഹി: 386 പേർ, സൗത്ത്-ഈസ്റ്റ്: 287 പേർ, നോർത്ത്-വെസ്റ്റ്: 249 പേർ, നോർത്ത്: 194 പേർ, സൗത്ത്: 191 പേർ, ന്യൂഡൽഹി: 20 പേർ (ഏറ്റവും കുറവ്) എന്നീ മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. ആദ്യഘട്ടത്തിൽ കുടിയേറ്റക്കാരെ ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലെത്തിച്ച് അതിർത്തി വഴി പുറത്താക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ പഹൽഗാം ആക്രമണത്തിന് ശേഷം സുരക്ഷാ കാരണങ്ങളാൽ ഇവരെ ഗാസിയാബാദിലെ ഹിൻഡൻ എയർ ബേസിൽ നിന്നും പ്രത്യേക വിമാനങ്ങൾ വഴി അഗർത്തലയിൽ എത്തിച്ചാണ് നാടുകടത്തുന്നത്.
ഹരിയാന, രാജസ്ഥാൻ അതിർത്തികളിലെ ഇഷ്ടിക ചൂളകളിൽ തൊഴിലാളികളായിട്ടാണ് ഭൂരിഭാഗം പേരും ജോലി ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവർക്ക് വ്യാജ രേഖകളും താമസസൗകര്യവും ഒരുക്കിക്കൊടുത്ത ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ക്രൈം ബ്രാഞ്ചും സ്പെഷ്യൽ സെല്ലും ഇത് സംബന്ധിച്ച് നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുന്നതിനായി അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും ഡി.ജി.പിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

