ഡൽഹി ഐ.ഐ.ടി.യിലെ വിദ്യാർഥിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡോ. വി. ശിവദാസൻ എം.പി
text_fieldsഡോ. ശിവദാസൻ എം.പി
ന്യൂഡൽഹി: ഡൽഹി ഐ.ഐ.ടി.യിലെ രണ്ടാം വർഷ എം.എസ്.സി. ഫിസിക്സ് വിദ്യാർഥി ഋഷികേശ് കുമാറിന്റെ ദാരുണമായ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്ക് നൽകിയ കത്തിൽ ഡോ. വി. ശിവദാസൻ എം.പി. ആവശ്യപ്പെട്ടു. വിദ്യാർഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച ഡൽഹി ഐ.ഐ.ടി.യിലെ അക്കാദമികവും ഭരണപരവുമായ സാഹചര്യങ്ങളെക്കുറിച്ച് സ്വതന്ത്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ജീവൻ ആവർത്തിച്ച് നഷ്ടപ്പെടുന്നതിൽ ഡോ. വി. ശിവദാസൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലായി 69 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 160-ലധികം വിദ്യാർഥി ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുള്ളതായും റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഋഷികേശിന് മേജർ പ്രോജക്ട് നിഷേധിക്കപ്പെട്ടതായും അതിന്റെ ഫലമായി രണ്ടാം സെമസ്റ്റർ ഉപേക്ഷിക്കേണ്ടിവന്നതായും, ഇതുമൂലം വിദ്യാർഥി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇതാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിദ്യാർഥി സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. ഈ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സ്ഥാപനപരമായ വീഴ്ചയോ ആരുടെയെങ്കിലും ഭാഗത്തുനിന്നുള്ള അനാസ്ഥയോ ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

