യോഗിക്ക് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് അശോക് ഗെഹ്ലോട്ടിന് കഴിയില്ലെന്ന് വസുന്ദര രാജെ
text_fieldsഉദയ്പൂർ: യോഗി ആദിത്യനാഥിന് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് അശോക് ഗെഹ്ലോട്ടിന് കഴിയില്ലെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ദര രാജെ. ഉദയ്പൂരിൽ കൊല്ലപ്പെട്ട കനയ്യലാലിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് വസുന്ധര രാജെ രാജസ്ഥാൻ സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. കോൺഗ്രസ് സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും വസുന്ദര രാജെ പറഞ്ഞു.
'ഉത്തർപ്രദേശിൽ ഭീകരാന്തരീക്ഷം ഇല്ലാതാക്കി സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിയുമ്പോൾ അശോക് ഗെഹ്ലോട്ടിന് എന്തുകൊണ്ട് അത് ഇവിടെ ചെയ്തുകൂടാ'- വസുന്ദര രാജെ ചോദിച്ചു.
പരാതി നൽകിയിട്ടും കനയ്യ ലാലിന് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പൊലീസിൽ നിന്ന് സംരക്ഷണം ലഭിച്ചിരുന്നെങ്കിൽ അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നു. കനയ്യ ലാലിന്റെ കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാറിനാണെന്നും അവർ ആരോപിച്ചു.
കൂടാതെ കുറ്റാരോപിതർക്ക് വധശിക്ഷ നൽകണമെന്നും സംസ്ഥാനത്ത് ഭയവും അരക്ഷിതാവസ്ഥയും ഉണ്ടായിട്ടുണ്ടെന്നും അത് ഇല്ലാതാക്കണമെന്നും വസുന്ദര രാജെ ആവശ്യപ്പെട്ടു.
പ്രവാചകനെതിരെ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന്റെ പേരിൽ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യലാലിനെ (40) രണ്ടുപേർ കടയിൽ കയറി കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.