മദുറോയെ കൊണ്ടുവന്നത് പോലെ മോദി മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കണം -ഉവൈസി
text_fieldsന്യൂഡൽഹി: മുംബൈ ഭീകരാക്രമണകേസ് പ്രതിയായ മസൂദ് അസറിനെ ട്രംപ് മദുറോയെ പിടികൂടിയപോലെ തടവിലാക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ട്രംപിന് മദുറോയെ പിടിക്കാൻ കഴിഞ്ഞെങ്കിൽ മോദിക്ക് മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദുറോയെ യു.എസ് പ്രസിഡന്റ് പിടികൂടി അമേരിക്കയിലെത്തിച്ച വിവരം നമ്മളെല്ലാവരും കേട്ടു. യു.എസ് പ്രസിഡന്റിന് കഴിയുമെങ്കിൽ എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയായ മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാനാവില്ലെയെന്ന് ഉവൈസി ചോദിച്ചു. പാകിസ്താനിലേക്ക് സൈന്യത്തെ അയച്ച് ലശ്കർ ഇ ത്വയിബയിൽ അംഗങ്ങളായ ഭീകരവാദികളെ ഇന്ത്യയിലെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മദുറോയെയും ഭാര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനിസ്വേല തലസ്ഥാനമായ കറാക്കസിൽ യു.എസ് അധിനിവേശമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ കറാക്കസിൽ നടന്ന ആക്രമണം അര മണിക്കൂർ മാത്രമാണ് നീണ്ടത്. ഏഴിടത്ത് സ്ഫോടന ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. ഹെലികോപ്ടറുകൾ താഴ്ന്ന് പറന്നതായി ദൃക്സാക്ഷികൾ പറയുന്നു. പിന്നീട്, മണിക്കൂറുകൾക്ക് ശേഷം കരയാക്രമണം നടത്തുകയായിരുന്നു. സാധാരണക്കാരെയും സൈന്യത്തെയും യു.എസ് ആക്രമിച്ചെന്നും പല തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കറാക്കസ് നിവാസികൾ മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

