അയാൾ 'സിംഗം' ആണെങ്കിൽ ഞാൻ 'പുഷ്പ'യാണ്; യു.പി പൊലീസ് ഓഫിസർക്ക് ടി.എം.സി നേതാവിന്റെ മറുപടി
text_fieldsകൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിൽ നിൽക്കെ തൃണമൂൽ കോൺഗ്രസ് നേതാവും ഉത്തർപ്രദേശിൽ നിന്നുള്ള ഐപിഎസ് ഓഫിസറും തമ്മിലുണ്ടായ വാക്പോര് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. ഫാൽത്ത മണ്ഡലത്തിലെ ടി.എം.സി സ്ഥാനാർത്ഥി ജഹാംഗീർ ഖാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒബ്സർവറായ അജയ് പാൽ ശർമക്കെതിരെ സിനിമ ഡയലോഗിലൂടെ വെല്ലുവിളി ഉയർത്തിയത്.
ഉത്തർപ്രദേശ് കേഡറിലെ ഐപിഎസ് ഓഫിസറായ അജയ് പാൽ ശർമയെ ഇലക്ഷൻ കമ്മീഷൻ ഫാൽത്ത മണ്ഡലത്തിലെ ഒബ്സർവറായി നിയമിച്ചിരുന്നു. കുറ്റവാളികൾക്കെതിരെയുള്ള കർക്കശമായ നടപടികൾ കാരണം ഉത്തർപ്രദേശിൽ 'സിംഗം' എന്നാണ് അറിയപ്പെടുന്നത്. ജഹാംഗീർ ഖാന്റെ അനുയായികൾ വോട്ടർമാരുടെ ഐഡി കാർഡുകൾ പിടിച്ചെടുക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതി ലഭിച്ചതിനെ തുടർന്ന് അജയ് പാൽ ശർമ നേരിട്ട് ഖാന്റെ വീട്ടിലെത്തിയിരുന്നു.
'നിങ്ങളുടെ ആളുകളോട് വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് നിർത്താൻ പറയണം. ഇതു തുടർന്നാൽ പിന്നീട് കരഞ്ഞിട്ടോ സങ്കടപ്പെട്ടിട്ടോ കാര്യമില്ല'-എന്ന് ഓഫിസർ മുന്നറിയിപ്പ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഓഫിസറുടെ മുന്നറിയിപ്പിന് പിന്നാലെ ജഹാംഗീർ ഖാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് ബംഗാളാണ്, അദ്ദേഹം 'സിംഗം' ആണെങ്കിൽ, ഞാൻ 'പുഷ്പ'യാണ്. ഇവിടെ ഒരു ഭീഷണിയും നടക്കില്ല," എന്നായിരുന്നു ഖാന്റെ പ്രതികരണം. 'പുഷ്പ' സിനിമയിലെ നായകന്റെ വിട്ടുകൊടുക്കാത്ത സ്വഭാവത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ പരാമർശം.
ടി.എം.സി നേതാവും മന്ത്രിയുമായ ചന്ദ്രിമ ഭട്ടാചാര്യയും ഈ നിലപാടിനെ പിന്തുണച്ചു.' തങ്ങൾ പുഷ്പയെപ്പോലെ ആർക്കും മുന്നിലും കുനിയാൻ തയ്യാറല്ലെന്ന് അവർ വ്യക്തമാക്കി.
ഈ തർക്കത്തിന് പിന്നാലെ ഫാൽത്തയിലെ ജോയിന്റ് ബി.ഡി.ഒ. സൗരവ് ഹസ്രയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വീഴ്ച വരുത്തിയതിനായിരുന്നു നടപടി. ബംഗാൾ രാഷ്ട്രീയവും സിനിമ ശൈലിയിലുള്ള വെല്ലുവിളികളും ഒന്നിച്ച ഈ സംഭവം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

