ബി.ജെ.പിയെ വെല്ലുവിളിച്ച് കെജ്രിവാൾ; ഡൽഹിയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിക്ക് 10 സീറ്റ് പോലും കിട്ടില്ലെന്ന് എ.എ.പി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിയിൽ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ ബി.ജെ.പിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ നരേന്ദ്ര മോദിയെ കെജ്രിവാൾ വെല്ലുവിളിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ പത്ത് സീറ്റിൽ പോലും ബി.ജെ.പി ജയിക്കില്ലെന്ന് കെജ്രിവാൾ പറഞ്ഞു. പത്തിൽ കൂടുതൽ സീറ്റ് ബി.ജെ.പിക്ക് കിട്ടിയാൽ താൻ രാഷ്ട്രീയം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണം. കേസ് വിചാരണക്ക് പോലും യോഗ്യതയില്ലെന്നാണ് കോടതി കണ്ടെത്തിയതെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയും അമിത് ഷായും ഞങ്ങൾക്കെതിരെ ഗൂഢാലോചന നടത്തി. ചരിത്ര വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. എല്ലാവർക്കും നന്ദി പറയുകയാണ്. ബി.ജെ.പി ഡൽഹിയെ പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടു. മലിനീകരണം, യമുന മലിനീകരണം, തകർന്ന റോഡുകൾ എന്നിവയെല്ലാം ഇപ്പോൾ ഡൽഹി നേരിടുന്ന പ്രശ്നങ്ങളാണെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യ നയ അഴിമതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. റോസ് അവന്യൂ കോടതിയുടേതാണ് നടപടി. കെജ്രിവാളിനൊപ്പം ഉപമുഖ്യ മന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൃത്യമായി തെളിവുകളോ മൊഴികളോ ഇല്ലാതെ കേസിൽ പെടുത്തിയതിന് സി.ബി.ഐക്കെതിരെ കോടതി രൂക്ഷമായ വിമർശനം നടത്തി.
ഡൽഹിയിലെ മദ്യ വിൽപ്പനയും വിതരണവും നിയന്ത്രിക്കുന്ന 'സൗത്ത് ഗ്രൂപ്പിൽ' നിന്ന് കെജ്‌രിവാളും, സിസോദിയയും, ആം ആദ്മി പാർട്ടിയും കൈക്കൂലി വാങ്ങി എന്നായിരുന്നു ഇ.ഡി ആരോപണം. 2021–22 സാമ്പത്തിക വർഷം ഡൽഹി സർക്കാർ നടപ്പിലാക്കിയ എക്സൈസ് നയത്തിൽ നിന്ന് ഈ ഗ്രൂപ്പ് ലാഭം നേടിയതായി ആരോപിക്കപ്പെട്ടു. ചില മൊത്തവ്യാപാര മദ്യ ഓപ്പറേറ്റർമാർക്ക് 12 ശതമാനം ലാഭവിഹിതം നൽകാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഡൽഹി എക്സൈസ് നയം നടപ്പിലാക്കിയതെന്നായിരുന്നു ആരോപണം.
അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ, സിസോദിയ, ആം ആദ്മി എംപി സഞ്ജയ് സിംഗ്, പാർട്ടിയുടെ മുൻ മാധ്യമ മേധാവി വിജയ് നായർ എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

