ഛത്തീസ്ഗഢിൽ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് നാല് ജവാന്മാർക്ക് വീരമൃത്യു
text_fieldsവീരമൃത്യു വരിച്ച ജവാന്മാർ
റായ്‌പൂർ: ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ മാവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ച കുഴിബോംബ് (ഐ.ഇ.ഡി) നിർവീര്യമാക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നാല് ഡി.ആർ.ജി (ഡിസ്ട്രിക്ട് റിസേർവ് ഗാർഡ്) ജവാന്മാർക്ക് വീരമൃത്യു. ശനിയാഴ്ച നാരായൺപൂർ അതിർത്തിയോട് ചേർന്നുള്ള വനമേഖലയിൽ നടന്ന മൈൻ ക്ലിയറൻസ് ഓപ്പറേഷനിടെയാണ് ദാരുണമായ സംഭവം നടന്നത്. മാവോയിസ്റ്റുകൾ മുൻപ് കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി പൊലീസ് സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
ഇൻസ്‌പെക്ടർ സുഖ്‌റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കോംറ, കോൺസ്റ്റബിൾ സഞ്ജയ് ഗാധ്‌പാലെ, കോൺസ്റ്റബിൾ പരമാനന്ദ് കൊറാം എന്നീ നാല് ഡി.ആർ.ജി ജവാന്മാരാണ് ഐ.ഇ.ഡി പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ചത്. ആദ്യ മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ പരമാനന്ദ് കൊറാമിനെ ഉടൻ തന്നെ വിമാനമാർഗ്ഗം റായ്‌പൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വർഷം മാർച്ച് 31ന് ഇന്ത്യയെ നക്സൽ വിമുക്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ സ്ഫോടനമാണിത്. 2015 മുതൽ നടന്ന ശക്തമായ സുരക്ഷാ നീക്കങ്ങൾക്കൊടുവിൽ ഏപ്രിൽ 8ന് ഒൻപത് സംസ്ഥാനങ്ങൾക്കായി അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം ഇന്ത്യയിൽ നിലവിൽ ഒരു ജില്ലയും 'നക്സൽ ബാധിത' പട്ടികയിൽ ഇല്ല.
പുതിയ 'ലെഗസി ആൻഡ് ത്രസ്റ്റ് ഡിസ്ട്രിക്ട്സ്' (നക്സൽ അക്രമങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, ഈ പ്രദേശങ്ങളിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകാതിരിക്കാനും വികസനം ഉറപ്പാക്കാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ പുതിയ വർഗ്ഗീകരണമാണ്) പ്രകാരം 37 ജില്ലകൾ ഈ വിഭാഗത്തിന് കീഴിലാണ്. ഇവിടെ സജീവ അക്രമങ്ങൾ ഇല്ലെങ്കിലും വികസനത്തിനും സുരക്ഷക്കും പ്രാധാന്യം നൽകുന്നു. ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ല മാത്രമാണ് നിലവിൽ ഈ പട്ടികയിലുള്ളത്. ഇവിടെ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 38 ജില്ലകളിലാണ് നിലവിൽ നിരീക്ഷണവും വികസന പ്രവർത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. സായുധ പോരാട്ടങ്ങളിൽ നിന്ന് വികസനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ പുനഃക്രമീകരണം. ഇതിനിടെയുണ്ടായ പുതിയ സ്ഫോടനം സുരക്ഷാ സേനയെ വീണ്ടും ജാഗരൂകരാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

