ലക്നോ: രണ്ടു ലോക മഹായുദ്ധങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ആയുധങ്ങൾ എത്തിച്ചുകൊടുത്ത പ്രമുഖ ബ്രിട്ടീഷ് കൈതോക്ക് നിർമാണ കമ്പനിയായ വെബ്ലി & സ്കോട്ട് ( ഡബ്ലിയു & എസ്) ഇന്ത്യയിലേക്കും. 15 പ്രമുഖ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന കമ്പനി ഉത്തർ പ്രദേശിൽ വരുന്ന നവംബറിൽ പുതിയ യൂണിറ്റ് സ്ഥാപിക്കും.
ലക്നോയിൽ നിന്നും 30 കിലോമീറ്റർ അകലെ ഹർദോലിയിലാണ് യൂനിറ്റ് സ്ഥാപിക്കുന്നത്.
ലക്നോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിയാൽ മാനുഫാക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാവും നിർമാണം. ആദ്യ ഘട്ടത്തിൽ 0.32 റിവോൾവറുകളാണ് നിർമിക്കുകയെന്ന് കമ്പനി ഉടമ ജോൺ ബ്രൈറ്റ് പറഞ്ഞു.
'' ഇന്ത്യ വിശാലമായ മാർക്കറ്റാണെന്ന് മനസിലാക്കിയാണ് ഞങ്ങൾ നിക്ഷേപിക്കാൻ തീരുമാനിച്ചത്. 2018ൽ സിയാൽ ഗ്രൂപ്പുമായി തുടങ്ങിവെച്ച ചർച്ചക്കൊടുവിലാണ് ബിസിനസ് വിപുലീകരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം തന്നെ ലൈസൻസ് നേടിയിരുന്നു''- ബ്രൈറ്റ് പറഞ്ഞു.
0.32 റിവോൾവറിനു പിന്നാലെ പിസ്റ്റലും എയർ ഗണും ഷോട്ട്ഗണും വെടിയുണ്ടകളും നിർമിക്കും. 1899 മോഡൽ മാർക്ക് IV .32 പിസ്റ്റലുകളും വിപണിയിൽ ഇറക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു.
Latest Video: