ഗുജറാത്തിൽ ഐ.എ.എസ് ഓഫീസറെ ബന്ധിയാക്കി മർദിച്ചു
text_fieldsഗാന്ധിനഗർ: ഗുജറാത്തിൽ ഐ.എ.എസ് ഓഫീസറെ ബന്ധിയാക്കി മർദിച്ചു. നിഥിൻ സാങ്വാനാണ് മർദനമേറ്റത്. സബർകാന്ത ജില്ലയിലെ ദാരോയ് ഡാമിനെ സമീപമുള്ള ഗ്രാമത്തിൽ സന്ദർശനം നടത്തുമ്പോഴായിരുന്നു മർദനം. മത്സ്യതൊഴിലാളികളാണ് ഓഫീസറെ തടഞ്ഞുവെച്ചതെന്നാണ് സൂചന. ഫിഷറീസ് പ്രൊജക്ട് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു ഐ.എ.എസ് ഓഫീസറെ തടഞ്ഞുവെച്ചത്.
ഫിഷറീസ് ഡയറക്ടറായ സാങ്വാൻ സഹ ഓഫീസർമാർക്കൊപ്പമാണ് ഗ്രാമത്തിലെത്തിയത്. മർദനത്തിൽ ഐ.എ.എസ് ഓഫീസർക്ക് പരിക്കേറ്റുവെന്നും എന്നാൽ, ഇത് ഗൗരവമുള്ളതല്ലെന്നും ഡി.എസ്.പി വിശാൽ വാഗേല പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിടിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു.
സർക്കാർ പദ്ധതിയുടെ നിർമാണ പുരോഗതി പരിശോധിക്കാനാണ് സാങ്വാൻ ഗ്രാമത്തിലെത്തിയത്. 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സാങ്വാനൊപ്പം ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ സീനിയർ ഉദ്യോഗസ്ഥനായ ഡി.എൻ പാട്ടീലും മറ്റ് ചില ജൂനിയർ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഗ്രാമത്തിലെത്തിയ സാങ്വാനോട് ഫിഷിങ് കോൺട്രാക്ടറായ ബാബു പരാമർ ചില കാര്യങ്ങളുടെ പേരിൽ തർക്കിച്ചു.
പിന്നീട് അഞ്ചോളം പേർ സംഭവസ്ഥലത്തെത്തി ഐ.എ.എസ് ഓഫീസറെ മർദിക്കുകയായിരുന്നു. 10 മുതൽ 12 പേർ വരെ സ്ഥലത്തെത്തി മർദനത്തിൽ പരാതിയില്ലെന്ന് സാങ്വാനെ കൊണ്ട് എഴുതിച്ചതിന് ശേഷമാണ് സംഘത്തെ പോകാൻ അനുവദിച്ചത്. ഐ.എ.എസ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാബു പരാമർ ഉൾപ്പയുള്ളവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

