ആറുപതിറ്റാണ്ട് തെളിയിച്ച കരുത്ത്; മിഗ്-21ന് വിട നൽകാനൊരുങ്ങി വ്യോമസേന
text_fieldsബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിൽ എയർ ചീഫ് മാർഷൽ എ.പി സിംഗ്, മിഗ് -21 വിമാനം പറത്താൻ എത്തിയപ്പോൾ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പോർമുഖത്തിന് ആറുപതിറ്റാണ്ടിലധികം കരുത്തുപകർന്ന മിഗ് -21 യുദ്ധവിമാനങ്ങൾ വിട പറയാനൊരുങ്ങുന്നു. ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിൽ എയർ ചീഫ് മാർഷൽ എ.പി സിംഗ് മിഗ് -21 വിമാനം പറത്തി. സെപ്റ്റംബർ 26ന് വിമാനങ്ങൾ ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിക്കും.
ചരിത്രത്തിൽ ഏറ്റവുമധികം നിർമിക്കപ്പെട്ട സൂപ്പർസോണിക് യുദ്ധവിമാനങ്ങളിലൊന്നാണ് മിഗ്-21, 1963ലാണ് ഇന്ത്യൻ വ്യോസേനയുടെ ഭാഗമാവുന്നത്. 60 ലധികം രാജ്യങ്ങളിൽ 11,000 ലധികം വിമാനങ്ങൾ ഉപയോഗിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ.
1965, 1971 ഇന്ത്യ-പാക്ക് യുദ്ധങ്ങളിലും 1999ലെ കാർഗിൽ യുദ്ധത്തിലും 2019 ബാലക്കോട്ട് ആക്രമണത്തിലും മിഗ് -21 വിമാനങ്ങൾ വായുസേനക്ക് കരുത്തായിരുന്നു. എങ്കിലും രൂപകൽപ്പനയിലെ പിഴവുകളും സാങ്കേതിക തകരാറുകളും വിമാനത്തിന് എക്കാലവും വെല്ലുവിളിയായി. 62 വർഷത്തിനിടെ 400 അപകടങ്ങളിലായി 200 പൈലറ്റുമാരുടെയും 60 സാധാരണക്കാരുടെയും ജീവൻ നഷ്ടമായതായാണ് ഔദ്യോഗിക കണക്കുകൾ.
സെക്കന്റിൽ 250 മീറ്റർ വരെ വേഗതയാർജ്ജിക്കാൻ ശേഷിയുള്ളതാണ് മിഗ് -21 വിമാനങ്ങൾ. സാങ്കേതിക വിദ്യ കാലഹരണപ്പെടുന്നതും പരിപാലനം ദുഷ്‍കരമായതുമാണ് വിമാനങ്ങളുടെ പ്രവർത്തനം നിറുത്തുന്നതിന് പിന്നിലെന്ന് വ്യോമസേന അധികൃതർ പറഞ്ഞു. മിഗ് -21 വിമാനങ്ങൾക്ക് പകരമായാണ് തേജസ് രൂപകൽപ്പന ചെയ്തത്. വിന്യസിക്കുന്ന ആയുധങ്ങളിൽ അനുബന്ധ മാറ്റങ്ങൾ വരുത്തുന്നതോടെ തേജസ് പൂർണതോതിൽ ഉപയോഗ സജ്ജമാകുമെന്നും എയർ ചീഫ് മാർഷൽ പറഞ്ഞു.
രണ്ട് സ്ക്വാഡ്രണുകളിലായി 36 മിഗ്-21 വിമാനങ്ങളാണ് നിലവിൽ വായുസേനക്കുള്ളത്. സെപ്റ്റംബർ 26ന് ചണ്ഡീഗഡിൽ നടക്കുന്ന ചടങ്ങിൽ വിമാനങ്ങളുടെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

