പത്രിക നൽകാൻ പറഞ്ഞത് 18 മണിക്കൂർ മുമ്പു മാത്രം -മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകാൻ തന്നോട് ആവശ്യപ്പെട്ടപ്പോൾ ഒരുദിവസത്തെ സാവകാശംപോലും ബാക്കിയുണ്ടായിരുന്നില്ലെന്ന് മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റാകണമെന്ന അഭിപ്രായമുള്ളപ്പോൾ തന്നെയാണ് താൻ സ്ഥാനാർഥിയായത്.
പത്രിക നൽകിയതിന് 18 മണിക്കൂർ മുമ്പുമാത്രമാണ് ഇതിന് തന്നോട് ആവശ്യപ്പെട്ടത്. തന്നെ എന്തിനാണ് സ്ഥാനാർഥിയാക്കുന്നതെന്ന് ചോദിച്ചു. നെഹ്റു കുടുംബത്തിൽനിന്ന് ആരും പ്രസിഡന്റ് സ്ഥാനമേൽക്കണമെന്ന് രാഹുൽ ആഗ്രഹിക്കുന്നില്ലെന്നാണ് കിട്ടിയ മറുപടി. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ 50 ശതമാനം ഭാരവാഹി സ്ഥാനങ്ങൾ യുവാക്കൾക്ക് എന്ന ഉദയ്പുർ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഖാർഗെ ആവർത്തിച്ചു.
തെരഞ്ഞെടുപ്പിന് പ്രകടനപത്രികയൊക്കെ പുറത്തിറക്കേണ്ട കാര്യമുണ്ടെന്നോ ഒരുപാട് അഭിമുഖങ്ങൾ നൽകണമെന്നോ കരുതുന്നില്ല. ഈ തെരഞ്ഞെടുപ്പ് ഒരു കുടുംബകാര്യമാണ്. തന്റേതായ ഒരു പങ്ക് നിർവഹിക്കാനാണ് സ്ഥാനാർഥിയായത്. പരസ്യമാക്കാൻ ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നും ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

