"ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, മോദിയുടെ വലിയ ആരാധകനാണ്"; യു.എസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിസ്മയമായി ട്രംപിന്റെ സന്ദേശം
text_fieldsന്യൂഡൽഹി: ഡൽഹിയിലെ യു.എസ് എംബസിയിൽ അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചു. ഈ ചടങ്ങിൽ സംസാരിക്കവെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തന്റെ ആദരവും സ്നേഹവും വ്യക്തമാക്കുകയുണ്ടായി.
തത്സമയ സംവാദത്തിലൂടെ ചടങ്ങിനെ വെർച്വലായി അഭിസംബോധന ചെയ്ത ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി തന്റെ അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ദൃഢത ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ഡൽഹിയിൽ നടന്ന ഈ സുപ്രധാനമായ അനുസ്മരണ ചടങ്ങിൽ യുഎസ് അംബാസഡർ സെർജിയോ ഗോർ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ നേരിട്ട് പങ്കെടുത്തു.
ചടങ്ങിൽ സംസാരിക്കവേ താൻ ഇന്ത്യയെ അത്രമേൽ സ്നേഹിക്കുന്നുവെന്നും നമ്മുടെ രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ അംബാസഡർ ഗോർ അവിടെ മികച്ചൊരു പ്രസംഗം കാഴ്ചവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒപ്പം അവിടെ ഒത്തുകൂടിയ ഏവർക്കും അദ്ദേഹം ആശംസകൾ നേരുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി തികച്ചും മഹാനായ വ്യക്തിയാണെന്നും തന്റെ സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് എന്തിനും ഏതിനും നൂറ് ശതമാനവും അമേരിക്കയെ വിശ്വസിക്കാമെന്ന് ഉറപ്പുനൽകിയ അദ്ദേഹം നിലവിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും റെക്കോർഡ് നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇന്ത്യ ആവശ്യപ്പെടുന്നതെന്തും നൽകാൻ രാജ്യം സന്നദ്ധമാണെന്നും വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ വാനോളം പുകഴ്ത്തിയ ട്രംപ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റേറ്റ് സെക്രട്ടറിയായി മാർക്കോ ചരിത്രത്തിൽ ഇടംപിടിക്കുമെന്നും പ്രശംസിച്ചു.
1776 ജൂലൈ 4-ന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഈ പരിപാടിയിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള നിരവധി നയതന്ത്ര-സാംസ്കാരിക പ്രതിനിധികൾ പങ്കെടുത്തു. ഓസ്കാർ ജേതാവായ സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ വിസ്മയകരമായ സംഗീതവിരുന്ന് ചടങ്ങിന്റെ പ്രധാന ആകർഷണമായി മാറി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ ഉന്നതതല ചടങ്ങിൽ പങ്കാളിയായിരുന്നു.
യു.എസ് അംബാസഡർ സെർജിയോ ഗോർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയൊരു വിജയയുഗത്തിലേക്ക് കടക്കുകയാണെന്ന് പറഞ്ഞു. താനും ട്രംപും സംസാരിക്കുമ്പോഴെല്ലാം മോദിയുടെ സുഖവിവരങ്ങൾ ട്രംപ് ആദ്യം തന്നെ അന്വേഷിക്കാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ സൗഹൃദം ഏറെക്കാലമായുള്ളതാണെന്നും അമേരിക്കയുടെ വിദേശനയം ഒരിക്കലും ഒറ്റപ്പെട്ടുനിൽക്കുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'അമേരിക്ക ഫസ്റ്റ്' എന്നാൽ 'അമേരിക്ക മാത്രം' എന്നല്ല അർത്ഥമെന്നും ഇരുരാജ്യങ്ങൾക്കും ഒരുപോലെ ലാഭകരമായ അവസരങ്ങളാണ് തങ്ങൾ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-യുഎസ് ബന്ധം പുതിയൊരു യുഗത്തിന്റെ തുടക്കമാണെന്ന് അംബാസഡർ ഗോർ പറഞ്ഞു. ലോകത്തിലെ മറ്റെല്ലാ യു.എസ് എംബസികളെക്കാളും കൂടുതൽ നിക്ഷേപം അമേരിക്കയിലേക്ക് ആകർഷിച്ചത് ഇന്ത്യയിലെ എംബസിയാണ്. ഏകദേശം 20.5 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപമാണ് ഇന്ത്യ വഴി യുഎസിലേക്ക് എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ഇപ്പോൾ എക്കാലത്തെയും മികച്ച നിലയിലാണ്.
താൻ ഡൽഹിയിൽ ചുമതലയേറ്റിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂവെന്നും അതിനുള്ളിൽ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വ്യാപാര കരാറിന്റെ ചട്ടക്കൂട് തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. വരും ആഴ്ചകളിൽ ഇതിൽ ഒപ്പുവെക്കും. കൂടാതെ 'പാക്സ് സിലിക്ക' സഖ്യത്തിൽ ചേരാനുള്ള ക്ഷണം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഈ സൗഹൃദം വെറും ആഘോഷം മാത്രമല്ല ഇരുരാജ്യങ്ങളുടെയും ഭാവി വിജയങ്ങൾക്കുള്ള അടിത്തറയാണെന്നും വാഷിംഗ്ടണിലെ ഉന്നത നേതാക്കൾക്ക് ഇതിന്റെ പ്രാധാന്യം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യൻ സന്ദർശനത്തിനിടയിലാണ് ഈ പ്രസ്താവനകൾ പുറത്തുവന്നത്. ഡൽഹിയിൽ നടക്കുന്ന 'ക്വാഡ്'വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഈ സുപ്രധാന യോഗം മെയ് 26-ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അധ്യക്ഷതയിലാണ് നടക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും പശ്ചിമേഷ്യയിലെ പ്രശ്നങ്ങളുമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

