'ഇരുപത് ദിവസത്തിനുള്ളിൽ മകനെയും അച്ഛനെയും നഷ്ടമായി'; നീതിതേടി രാഷ്ട്രപതിക്ക് കത്തയച്ച് കേതൻ അഗർവാളിന്റെ അച്ഛൻ
text_fieldsകേതൻ അഗർവാൾ, സിയ ഗോയൽ, ചേതൻ ചൗധരി
ന്യൂഡൽഹി: പുനെ ലോഹഗഡ് കോട്ടയിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ട 25-കാരനായ കേതൻ അഗർവാളിന്റെ പിതാവ് വിശാൽ അഗർവാൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച വൈകാരികമായ കത്ത് നീതിന്യായ വ്യവസ്ഥയുടെ ശ്രദ്ധയാകർഷിക്കുന്നു. മകന്റെ കൊലപാതകത്തിൽ വേഗത്തിലുള്ള അന്വേഷണവും നീതിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം രാഷ്ട്രപതിക്ക് ഇമെയിൽ അയച്ചത്.
കഴിഞ്ഞ ജൂൺ 18-നാണ് പുനെക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിൽ വെച്ച് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ അഗർവാൾ കൊല്ലപ്പെട്ടത്. കേദന്റെ പ്രതിശ്രുത വധു സിയ ഗോയൽ, ഇവരുടെ കാമുകൻ ചേതൻ ചൗധരി എന്നിവർ ചേർന്ന് കേദനെ മലമുകളിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നവംബറിൽ വിവാഹം നടക്കാനിരിക്കെയായിരുന്നു ക്രൂരകൃത്യം.
തന്റെ കുടുംബം പൂർണ്ണമായും തകർന്നുപോയെന്ന് വിശാൽ അഗർവാൾ കത്തിൽ പറയുന്നു. മകന്റെ വിയോഗത്തിന്റെ വേദന താങ്ങാനാവാതെ, കേതൻ മരിച്ച് 20 ദിവസത്തിനുള്ളിൽ തന്റെ പിതാവും മരണപ്പെട്ടു. "കേതൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും വേദനയിലും എന്റെ അച്ഛനും വിടവാങ്ങി. ഇരുപത് ദിവസത്തിനുള്ളിൽ എനിക്ക് എന്റെ മകനെയും അച്ഛനെയും നഷ്ടമായി. ഒരു കുടുംബം എന്ന നിലയിൽ ഞങ്ങൾ പൂർണ്ണമായും തകർന്നിരിക്കുന്നു," അദ്ദേഹം കത്തിൽ വേദനയോടെ കുറിച്ചു.
തനിക്ക് ഒരു സ്വാധീനവുമുള്ള വ്യക്തിയെന്ന നിലയിലല്ല, മറിച്ച് നീതിക്കായി കേഴുന്ന ഒരു സാധാരണ പിതാവായാണ് ഈ കത്തെഴുതുന്നതെന്ന് വിശാൽ അഗർവാൾ വ്യക്തമാക്കി. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കണമെന്നും പ്രതികൾക്ക് നിയമപരമായി ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നീതി വൈകുന്നത് കുടുംബത്തിന്റെ വേദന വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം രാഷ്ട്രപതിയെ ഓർമ്മിപ്പിച്ചു.
"എന്റെ മകന്റെ കേസ് വെറുമൊരു ഫയലായി മാറാൻ അനുവദിക്കരുത്. ഇതിന് പിന്നിൽ സർവ്വതും നഷ്ടപ്പെട്ട ഒരു കുടുംബമുണ്ട്," എന്ന ഹൃദയഭേദകമായ വരികളോടെയാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.അതേസമയം, കേസിൽ പ്രതികളായ സിയ ഗോയൽ (20), ചേതൻ ചൗധരി (22) എന്നിവരെ പുനെ കോടതി ജൂലൈ 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരുടെ പൊലീസ് കസ്റ്റഡി കാലാവധി നീട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക കുടുംബം ഇപ്പോൾ നിയമനടപടികളെ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

