സ്വന്തമായി വീടില്ല; എന്നാൽ എന്റെ സർക്കാർ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമസ്ഥരാക്കി -നരേന്ദ്രമോദി
text_fieldsനരേന്ദ്രമോദി
ഗാന്ധിനഗർ: തനിക്ക് സ്വന്തമായി വീടില്ലെങ്കിലും സർക്കാർ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമസ്ഥരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനിടെ ആദിവാസികൾ കൂടുതലുള്ള ഛോട്ടാ ഉദയ്പൂർ ജില്ലയിലെ ബോഡേലി പട്ടണത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയാമെന്നും അവ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി തന്‍റെ സർക്കാർ രാജ്യത്തുടനീളമുള്ള ജനങ്ങൾക്കായി നാല് കോടി വീടുകൾ നിർമിച്ചതിൽ സംതൃപ്തിയുണ്ട്. പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കുന്നതിലൂടെ അവർക്ക് അന്തസ് നൽകുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഞങ്ങൾ വീടുകൾ നിർമ്മിക്കുന്നു. അതും ഇടനിലക്കാരില്ലാതെ. ലക്ഷക്കണക്കിന് വീടുകൾ നിർമ്മിച്ച് സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്തു. എന്റെ പേരിൽ വീടില്ലെങ്കിലും എന്റെ സർക്കാർ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമസ്ഥരാക്കി,''- പ്രധാനമന്ത്രി പറഞ്ഞു.
പേരുകളൊന്നും പരാമർശിക്കാതെ, സംവരണത്തിൽ രാഷ്ട്രീയം ചികയുകയാണന്ന് പറഞ്ഞ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചു. താൻ മുഖ്യമന്ത്രിയാകുന്നത് വരെ ഗുജറാത്തിലെ ആദിവാസി മേഖലകളിൽ ഒരു സയൻസ് സ്‌കൂളും പ്രവർത്തനക്ഷമമായിരുന്നില്ലെന്നും സയൻസ് സ്‌കൂളുകൾ ഇല്ലെങ്കിൽ മെഡിക്കൽ, എൻജിനീയറിങ് കോളജുകളിൽ എങ്ങനെയാണ് പ്രവേശനം ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.