'ദിമാഗി നക്സൽ ആയതിൽ അഭിമാനിക്കുന്നു'- മോദിക്കെതിരെ പി. ചിദംബരം
text_fieldsപി. ചിദംബരം
ന്യൂഡൽഹി: രാജ്യത്ത് അക്രമങ്ങളും അശാന്തിയും പ്രോത്സാഹിപ്പിക്കുന്ന 'ദിമാഗി നക്സലുകളെ' തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം താൻ ഒരു 'ദിമാഗി നക്സൽ' ആണെന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്ത്. ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്ക് ചുട്ട മറുപടി നൽകിയത്.
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമർശം. കാടുകളിലെ സായുധ നക്സലിസത്തെ അമർച്ച ചെയ്യുന്നതിൽ ഇന്ത്യ വൻ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും, ഭരണസംവിധാനങ്ങളിലും സമൂഹത്തിലും വേരുറപ്പിച്ചിരിക്കുന്ന 'ദിമാഗി നക്സലിസം' എന്ന പ്രത്യയശാസ്ത്ര രൂപം ഇനിയും രാജ്യത്തിന് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കാനും അശാന്തി സൃഷ്ടിക്കാനും ഇക്കൂട്ടർ അവസരങ്ങൾ തേടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതൃത്വം കടുത്ത രാഷ്ട്രീയ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനും അവഹേളിക്കാനുമുള്ള ഭരണകൂടത്തിന്റെ പുതിയ അടയാളമാണ് ഇത്തരം പ്രയോഗങ്ങളെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. രാഷ്ട്രീയ നിരാശയാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രകടമാകുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ആദ്യം രാഷ്ട്രീയ എതിരാളികളെ 'അർബൻ നക്സലുകൾ' എന്ന് വിളിച്ചാക്ഷേപിച്ച സർക്കാർ, ഇപ്പോൾ അവരെ 'ദിമാഗി നക്സലുകൾ' എന്ന് വിശേഷിപ്പിക്കുകയാണെന്ന് ജയറാം രമേശ് വിമർശിച്ചു. എന്നാൽ പ്രതിപക്ഷവും വിമർശകരും ആവശ്യപ്പെടുന്ന പല കാര്യങ്ങളും പിന്നീട് അതേപടി നടപ്പിലാക്കാൻ സർക്കാർ തന്നെ നിർബന്ധിതരാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ എതിരാളികളുടെ വാദങ്ങളെ ആദ്യം നക്സൽ ആശയങ്ങളായി ചിത്രീകരിക്കുകയും പിന്നീട് അത് തന്നെ അംഗീകരിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ രീതിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

