‘ഹിറ്റ്‌ലർക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കാണ് ഹൈഡ്ര, പ്രചോദനം ഉൾക്കൊണ്ട് ആ പേരിട്ടു...’ രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദത്തിൽ
text_fieldsഹൈദരാബാദ്: ഹൈഡ്ര എന്ന കൈയേറ്റ വിരുദ്ധ ഏജൻസിയുടെ പേര് സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‍ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നൽകിയതാണെന്ന കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദത്തിൽ. ബംഗളൂരുവിൽ ശനിയാഴ്ച നടന്ന ‘ദി ഹിന്ദു ഹഡിൽ: ഇന്ത്യ ഇൻ ഡയലോഗ്’ എന്ന കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശം.
ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിന് ‘ഹൈഡ്ര’ എന്ന വാക്കിനോടുള്ള ഇഷ്ടത്തിൽ നിന്നാണ് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി അഥവാ ഹൈഡ്രാ എന്ന പേരും ആശയവും ഉരുത്തിരിഞ്ഞതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാമുമായുള്ള അഭിമുഖത്തിലായിരുന്നു ചരിത്ര പിൻബലമില്ലാത്ത മുഖ്യമന്ത്രിയുടെ ഈ വിചിത്രമായ അവകാശവാദം.
‘ഹിറ്റ്‌ലർക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കാണ് ഹൈഡ്ര. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രഹസ്യസംഘത്തിന്റെ പേരും ഹൈഡ്ര എന്നായിരുന്നു, ആരെയും കൊലപ്പെടുത്താൻ അവർക്ക് കഴിയും. അതിനാൽ ഞാൻ ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹൈഡ്ര എന്ന് പേരിട്ടു’ -രേവന്ത് റെഡ്ഡി പറഞ്ഞു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപൽ കോർപറേഷനിലെയും പരിസര പ്രദേശങ്ങളിലെയും തടാകങ്ങളും കുളങ്ങളും സർക്കാർ ഭൂമികളും കയ്യേറുന്നത് തടയുകയാണ് ഈ സേനയുടെ പ്രധാന ചുമതല. ഈ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾക്കായി 3,000 മുൻ സൈനികരെയും മറ്റും സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പാവപ്പെട്ടവർ കയ്യേറ്റം നടത്തിയാൽ മനസിലാക്കാം, എന്നാൽ ഇന്ന് സമ്പന്നർ അവരുടെ ആഡംബര ഫാം ഹൗസുകൾ നിർമിക്കാൻ വേണ്ടി ജലാശയങ്ങൾ കയ്യേറുകയും അവിടെ മാലിന്യം തള്ളുകയും ചെയ്യുകയാണെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. ഇത് തടയാനാണ് താൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്നും, ഇപ്പോൾ ഹൈദരാബാദിൽ ജലാശയങ്ങൾ കൈയേറാൻ ആർക്കും ധൈര്യമില്ലെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു. 2024 ജൂലൈയിലാണ് തെലങ്കാന സർക്കാർ ‘ഹൈഡ്ര’ രൂപീകരിച്ചത്. ഹൈദരാബാദിലെ പൊതുമുതൽ സംരക്ഷിക്കുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി തെലങ്കാന സർക്കാർ രൂപീകരിച്ച സ്വതന്ത്ര ഏജൻസിയാണ് ഹൈഡ്ര’. ഐ.പി.എസ് ഉദ്യോഗസ്ഥനായ എ. രംഗനാഥ് ആണ് ഇതിന്റെ കമീഷണർ.
അതേസമയം, രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. രേവന്ത് റെഡ്ഡി അപകടകരമായ ഹിറ്റ്ലറുടെയും അടിയന്തരാവസ്ഥയുടെയും മാനസികാവസ്ഥ പ്രകടിപ്പിക്കുന്നുവെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമോയെന്നും ഷെഹ്സാദ് പൂനവാല ചോദിച്ചു.
മുഖ്യമന്ത്രിയുടെ പരാമർശം ചർച്ചയായതോടെ ഹിറ്റ്‌ലറും ഹൈഡ്രയും തമ്മിലുള്ള ബന്ധം തിരഞ്ഞ് നിരവധിപേർ സമൂഹമാധ്യമങ്ങളിലെത്തി. എന്നാൽ ചരിത്രത്തിൽ അങ്ങനെയൊരു സംഘം ഹിറ്റ്ലർക്ക് ഉണ്ടായിരുന്നതായി തെളിവുകളില്ലെന്നും മാർവൽ കോമിക്‌സിലെ ഒരു സാങ്കൽപ്പിക തീവ്രവാദ സംഘടനയുടെ പേരാണ് ഹൈഡ്രയെന്നും പലരും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

