12മുതൽ 15 മണിക്കൂർ വരെ വിശ്രമമില്ലാതെ ജോലി, ഒമാനിൽ വീട്ടുജോലിക്കെത്തിച്ച ഹൈദരാബാദ് സ്വദേശിനി ക്രൂര പീഡനത്തിനിരയായി; ഇന്ത്യൻ എംബസിയിൽ അഭയം തേടി
text_fieldsഹൈദരാബാദ്: മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് ഒമാനിലെ മസ്കത്തിലേക്ക് റിക്രൂട്ട് ചെയ്ത ഹൈദരാബാദ് സ്വദേശിനിയായ യുവതി ക്രൂര പീഡനത്തിനിരയായതായി പരാതി. തെലങ്കാന സ്വദേശിനിയായ ശബ്നം ബീഗം (26) എന്ന യുവതിയാണ് ദുരിതത്തിലകപ്പെട്ടത്. ഒമാനിൽ താൻ നേരിടുന്ന ക്രൂരതകൾ വിവരിച്ച് യുവതി രാഷ്ട്രീയ നേതാവിന് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.
പ്രതിമാസം 200 ഒമാനി റിയാൽ (ഏകദേശം 50,000 ഇന്ത്യൻ രൂപ) ശമ്പളം വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാർച്ച് 26നാണ് ഒരു പ്രാദേശിക റിക്രൂട്ടിങ് ഏജന്റ് ശബ്നം ബീഗത്തെ മസ്കത്തിലേക്ക് അയച്ചത്. എന്നാൽ അവിടെയെത്തിയ ശേഷം വിവിധ വീടുകളിൽ പ്രതിദിനം 12 മുതൽ 15 മണിക്കൂർ വരെ വിശ്രമമില്ലാതെ ജോലി ചെയ്യാൻ ഇവർ നിർബന്ധിതയാവുകയായിരുന്നു. കഴിഞ്ഞ നാല് മാസമായി തനിക്ക് ശമ്പളമൊന്നും നൽകിയിട്ടില്ലെന്നും ഒന്നര മാസത്തോളം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും യുവതി വീഡിയോയിൽ വിതുമ്പിക്കൊണ്ട് പറയുന്നു.
തനിക്ക് കൃത്യമായി ആഹാരമോ താമസസൗകര്യമോ നൽകിയിരുന്നില്ലെന്നും ക്രൂരമായ മർദ്ദനത്തിനും ശാരീരിക-മാനസിക പീഡനങ്ങൾക്കും ഇരയാകേണ്ടി വന്നതായും 26കാരി ആരോപിച്ചു. സ്പോൺസറുടെയും ഏജന്റിന്റെയും പീഡനം സഹിക്കവയ്യാതെ ഒടുവിൽ തൊഴിലുടമയുടെ പക്കൽ നിന്നും രക്ഷപ്പെട്ട് മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ് യുവതിയിപ്പോൾ. എന്നാൽ ഏജന്റുമാർ പാസ്പോർട്ട് കൈക്കലാക്കി വെച്ചിരിക്കുന്നതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
ഹൈദരാബാദിലെ മജ്‍ലിസ് ബച്ചാവോ തഹ്രീകിന്റെ (എം.ബി.ടി) നേതാവായ അംജദ് ഉള്ളാ ഖാനാണ് യുവതി സഹായമഭ്യർഥിച്ച് വീഡിയോ സന്ദേശം അയച്ചത്. അംജദ് ഉള്ളാ ഖാൻ ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോടും ഒമാനിലെ ഇന്ത്യൻ എംബസിയോടും അടിയന്തരമായി ഇടപെടാൻ അഭ്യർഥിച്ചു. യുവതിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും എത്രയും വേഗം ഹൈദരാബാദിലേക്ക് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം ശ്രദ്ധയിൽപ്പെട്ട മസ്കത്തിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി പ്രതികരിക്കുകയും സംഭവത്തിൽ ഉചിതമായ തലങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. വ്യാജ വാഗ്ദാനങ്ങൾ നൽകി യുവതിയെ കബളിപ്പിച്ച് വിദേശത്തേക്ക് കയറ്റി അയച്ച റിക്രൂട്ടിങ് ഏജന്റിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അംജദ് ഉള്ള ഖാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

