ഹൈദരാബാദിൽ ഇരമ്പിയാർത്ത് പ്രതിഷേധം
text_fieldsഹൈദരാബാദ്: വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ആയിരങ്ങൾ തടിച്ചുകൂടിയ പ്രതിഷേധ സാഗരമായി ഹൈദരാബാദിലെ വിഖ്യാതമായ മക്ക മസ്ജിദ് പരിസരം. പ്രാർഥനക്കുശേഷം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കൂട്ടംകൂട്ടമായി ആളുകൾ പുറത്തേക്കൊഴുകി. കേന്ദ്ര സർക്കാറിനും നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ ഉച്ചത്തിൽ മുദ്രാവാക്യമുയർത്തി. പ്രതിഷേധ മാർച്ചുകൾക്ക് അനുമതി നിഷേധിച്ച കെ. ചന്ദ്രശേഖർ റാവു സർക്കാറിനെതിരെയും മുദ്രാവാക്യമുയർന്നു.
നിയമത്തിനെതിരെ തുടർച്ചയായ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ഹൈദരാബാദിൽ രോഷപ്രകടനം നടക്കുന്നത്. ഗോൽകൊണ്ട മേഖലയിലെ ഖുത്വുബ് ഷാഹി മസ്ജിദിെൻറ പുറത്തും വൻ പ്രതിഷേധം നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സമാന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. നിരോധനാജ്ഞ മറികടന്ന് കോത്തഗുഡത്ത് വൻ പ്രതിഷേധം നടത്തി. വാറങ്കലിൽ പ്രകടനം പൊലീസ് തടഞ്ഞു.
അതിനിടെ, പൗരത്വ നിയമം മുസ്ലിംകളെ ബാധിക്കില്ലെന്ന ഡൽഹി ഷാഹി ഇമാമിെൻറ പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിൽ എം.എം.ഐ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി എം.പി പ്രതികരിച്ചു. പുരോഹിതരുടെ അഭിപ്രായങ്ങൾ ഒരിക്കലും കണക്കിലെടുക്കേണ്ടതില്ലെന്നും ഉവൈസി ആഞ്ഞടിച്ചു. സി.എ.എ, എൻ.ആർ.സിക്കെതിരെ രൂപവത്കരിച്ച മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ഉവൈസിയുടെ അധ്യക്ഷതയിൽ േചർന്നു.
ശനിയാഴ്ച ഹൈദരാബാദിൽ കൂറ്റൻ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തു. മമത ബാനർജി െകാൽക്കത്തയിൽ നടത്തിയതുപോലെ കേന്ദ്ര സർക്കാറിനെതിരെ വൻ റാലി നടത്താൻ തെലങ്കാന മുഖ്യമന്ത്രി തയാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ ഹാമിദ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.