'വികസനത്തിൽ നിന്ന് മനുഷ്യാവകാശങ്ങളെ മാറ്റിനിർത്താനാവില്ല; സാമ്പത്തിക വളർച്ച മാത്രമല്ല മാനവപുരോഗതിയുടെ അളവുകോൽ': മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്
text_fieldsബി.ആർ. ഗവായ്
മുംബൈ : സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന്റെ ചോദ്യങ്ങളിൽ നിന്ന് മനുഷ്യാവകാശങ്ങളെ അടർത്തിമാറ്റാനാവില്ലെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. മുംബൈയിൽ നടന്ന ഒൻപതാമത് ചീഫ് ജസ്റ്റിസ് എം.സി. ചാഗ്ല അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൗലിക സ്വാതന്ത്ര്യങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.
'ഒരു വ്യക്തിക്ക് നിയമപരമായി രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ടായിരിക്കാം, എന്നാൽ ആ വ്യക്തിക്ക് ഭക്ഷണമോ വിദ്യാഭ്യാസമോ ആരോഗ്യപരിരക്ഷയോ ഉപജീവനമാർഗമോ മാന്യമായ ജീവിതം നയിക്കാനാവശ്യമായ അടിസ്ഥാന സാഹചര്യങ്ങളോ നിഷേധിക്കപ്പെടുമ്പോൾ ആ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മൂല്യം തന്നെ ഇല്ലാതാകുന്നു. അതിനാൽ, അവകാശങ്ങൾ എന്നത് കടലാസിലെ കേവല അമൂർത്ത സങ്കൽപ്പങ്ങളായി മാത്രം നിലനിൽക്കാനാവില്ല,' എന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. കേവലം സാമ്പത്തിക വളർച്ച മാത്രം മാനവ പുരോഗതി അളക്കാനുള്ള ഉപാധിയല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. 'നാം വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് ആർക്കുവേണ്ടിയാണ്? എന്ത് ലക്ഷ്യത്തിന് വേണ്ടിയാണ്? ആരുടെ ചിലവിലാണ് ആ വികസനം നടക്കുന്നത്?' എന്നീ ചോദ്യങ്ങൾ നയരൂപീകരണത്തിലും ജുഡീഷ്യൽ തീരുമാനങ്ങളിലും അടിസ്ഥാനമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയിലെ പ്രശസ്തമായ ഗ്രീൻ ബെഞ്ചിന്റെ അധ്യക്ഷനായി പ്രവർത്തിച്ച അനുഭവവും അദ്ദേഹം പ്രഭാഷണത്തിൽ അനുസ്മരിച്ചു. 'ഒരുവശത്ത് പരിസ്ഥിതി സംരക്ഷണവും മറുവശത്ത് സുസ്ഥിര വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന തരത്തിൽ കയറിലൂടെ നടക്കുന്നതുപോലെയുള്ള അതീവ സങ്കീർണമായ ദൗത്യമാണ് ജുഡീഷ്യറിയുടേത്,' എന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിച്ചതും, മാത്തേരാനിൽ തൊഴിലാളികളുടെ അന്തസ്സ് സംരക്ഷിക്കാനായി മനുഷ്യൻ വലിക്കുന്ന റിക്ഷകൾ ഘട്ടംഘട്ടമായി നിർത്തലാക്കി പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്തിയതും പരിസ്ഥിതിയും ജനങ്ങളുടെ ഉപജീവനവും തമ്മിൽ കോടതികൾ എങ്ങനെ സമന്വയിപ്പിച്ചു എന്നതിന് ഉദാഹരണങ്ങളായി അദ്ദേഹം ഉയർത്തിക്കാട്ടി. പ്രകൃതിവിഭവങ്ങൾ വരുംതലമുറകൾക്കായി സൂക്ഷിക്കപ്പെടുന്ന ട്രസ്റ്റാണെന്നും വികസന തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാനും അവകാശലംഘനങ്ങൾക്കെതിരെ പരിഹാരം തേടാനും ജനങ്ങളെ പൊതുസ്ഥാപനങ്ങൾ പ്രാപ്തരാക്കണമെന്നും ജസ്റ്റിസ് ഗവായ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

