'പ്രാർത്ഥിക്കാം പാവപ്പെട്ടവരെ സഹായിക്കാം'; രാമക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണത്തിലും കാണിക്കയിലും വൻ ഇടിവ്
text_fieldsഅയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ഉണ്ടായ ക്രമക്കേടുകളും മോഷണ ആരോപണങ്ങളും നഗരത്തിലെ ടൂറിസം മേഖലയെയും വ്യാപാരത്തെയും ബാധിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി നിരവധി ഭക്തരാണ് വ്യക്തമാക്കുന്നത്. സംഭാവന നൽകുന്നതിന് പകരം ആ പണം പാവപ്പെട്ടവരെ സഹായിക്കാനോ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനോ ആണ് ഇപ്പോൾ പലരും താൽപ്പര്യപ്പെടുന്നത്.
ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ നിന്ന് പണം കവർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘംഅന്വേഷണം നടത്തിവരികയാണ്. ഇതുവരെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ട്രസ്റ്റിലെ ചില ഉയർന്ന ഭാരവാഹികൾ രാജി വെക്കുകയും ചെയ്തു. വിവാദങ്ങളെ തുടർന്ന് ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിലും കാഴ്ചവെക്കുന്ന തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സ്വർണ്ണമോ വിലപിടിപ്പുള്ള വസ്തുക്കളോ സംഭാവന ചെയ്യാൻ ഭക്തർ ഇപ്പോൾ തയ്യാറാകുന്നില്ല.
ഈ സാമ്പത്തിക മാന്ദ്യം അയോധ്യയിലെ ചെറുകിട കച്ചവടക്കാരെയും ഹോട്ടൽ ഉടമകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്തെ കടകളിലെ കച്ചവടം 50 മുതൽ 70 ശതമാനം വരെ കുറഞ്ഞു. നഗരത്തിലെ ഹോംസ്റ്റേകളും ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളും ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ബുക്കിംഗുകളിൽ 80 ശതമാനത്തോളം ഇടിവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം, നിലവിലുള്ളത് സീസൺ വ്യത്യാസം കൊണ്ടുള്ള സാധാരണ മാന്ദ്യം മാത്രമാണെന്നും സംഭാവന വിവാദവുമായി ഇതിന് ബന്ധമില്ലെന്നുമാണ് വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. എങ്കിലും സംഭാവന വിവാദം അയോധ്യയുടെ സമ്പദ്‌വ്യവസ്ഥയെയും ടൂറിസം മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈകോടതി. ഈ സംഭവത്തിൽ കുലുങ്ങാത്തവരെ മറ്റൊന്നും ലജ്ജിപ്പിക്കില്ലെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ അഭിപ്രായപ്പെട്ടു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് വധശിക്ഷ വരെ പരിഗണിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. അഴിമതി അവസാനിപ്പിക്കാൻ സർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ 1988ലെ അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തി വധശിക്ഷ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ബുൾഡോസർ നീതി’ എന്നറിയപ്പെടുന്ന, കുറ്റാരോപിതരുടെ വീടുകൾ മുനിസിപ്പൽ നിയമലംഘനത്തിന്റെ പേരിൽ പൊളിച്ചുനീക്കുന്ന നടപടികളുമായി ബന്ധപ്പെട്ട കേസിൽ ഭിന്നവിധി രേഖപ്പെടുത്തിയ 51 പേജുള്ള വിധിയിലാണ് ജസ്റ്റിസ് ശ്രീധരന്റെ ഈ പരാമർശങ്ങൾ.
രാമക്ഷേത്രത്തിലെ സംഭാവന മോഷണം ഇന്ത്യൻ സമൂഹത്തിന്റെ സത്യസന്ധത ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി ഇന്ത്യൻ സമൂഹത്തിൽ സാധാരണവത്കരിക്കപ്പെട്ടിരിക്കുകയാണെന്നും പിടിക്കപ്പെടാത്തിടത്തോളം അത് തെറ്റല്ലെന്ന മനോഭാവമാണ് പലർക്കുമുള്ളതെന്നും അദ്ദേഹം നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

