‘പുൽവാമ എങ്ങനെ സംഭവിച്ചു’; പുതിയ വിവാദത്തിന് തിരികൊളുത്തി രാജസ്ഥാൻ കോൺഗ്രസ് നേതാവ്
text_fieldsജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാജസ്ഥാൻ കോൺഗ്രസ് നേതാവ് സുഖ്ജീന്ദർ സിംഗ് രൺധാവയുടെ പ്രസ്താവന വിവാദമാകുന്നു. കോൺഗ്രസ് നേതാവിന്‍റെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. "എങ്ങനെയാണ് പുൽവാമ സംഭവിച്ചത്? അന്വേഷണം നടത്തൂ. തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ അദ്ദേഹം ഇത് ചെയ്തത്?" -ഇതായിരുന്നു രൻധാവയുടെ വാക്കുകൾ.
ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തി. വിദേശത്ത് രാജ്യത്തിന്റെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിയെപ്പോലെ രൺധാവ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുകയാണെന്ന് ബി.ജെ.പി മുതിർന്ന നേതാക്കൾ ആരോപിച്ചു. ഹിൻഡെൻബെർഗ് റിപ്പോർട്ടിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച ധർണയിൽ പങ്കെടുത്ത് സംസാരിക്കവെയാണ്, രാജ്യത്തെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടിയാണ് പുൽവാമ ആക്രമണം സൃഷ്ടിച്ചത് എന്നായിരുന്നു കോൺഗ്രസ് നേതാവ് പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, 2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ചുള്ള സംശയമാണ് രൺധാവ ഉന്നയിച്ചത്. തങ്ങളേക്കാൾ വലിയ രാജ്യസ്നേഹി വേറെയില്ലെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്. മോദിക്ക് ദേശഭക്തിയുടെ അർത്ഥം അറിയില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ബി.ജെ.പി നേതാവ് ആരാണെന്നും പ്രസംഗത്തിൽ രൺധാവ ചോദിച്ചിരുന്നു. ഇതാണ് ബി.ജെ.പിയെ കൂടുതൽ പ്രകോപിതരാക്കിയത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സതീഷ് പൂനിയ മണിക്കൂറുകൾക്കകം പ്രതികരണവുമായി എത്തി. രാജ്യത്തെ രക്തസാക്ഷിത്വത്തെ അപമാനിച്ചു, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അന്തസ്സിനെ അപമാനിച്ചു, രാജ്യം മുഴുവൻ അപമാനിക്കപ്പെട്ടു എന്നായിരുന്നു പൂനിയയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

