ഹോട്ടലുടമകൾക്ക് ആശ്വാസമായേക്കും; എഥനോൾ സ്റ്റൗ വിപണിയിലേക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കുതിച്ചുയരുന്നതിനിടെ എഥനോൾ ഇന്ധനമായി ഉപയോഗിക്കാവുന്ന സ്റ്റൗ വിപണിയിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി കേന്ദ്രസർക്കാർ. വാണിജ്യ സിലിണ്ടറുകളുടെ വില സർവകാല റെക്കോർഡിൽ എത്തിയതും വിതരണത്തിന് നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. എഥനോൾ സ്റ്റൗ ഹോട്ടലുകൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, വിലയിൽ എൽപിജിയെക്കാൾ കൂടുതലാണ് എഥനോളിന്, കൂടാതെ സ്റ്റൗവിനും വില കൂടുതലായിരിക്കും. രാജ്യത്തെ ഐഐടികളുടെ നേതൃത്വത്തിലാണ് എഥനോൾ സ്റ്റൗ നിർമാണ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. സ്റ്റൗവിന്റെ പ്രോട്ടോടൈപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി ഡയറക്ടർ ആർ.എസ്.രവി പറഞ്ഞു. നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളിലും ബ്രസീലിലും എഥനോൾ പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.എഥനോൾ സ്റ്റൗവിന് എൽപിജിയെക്കാൾ സുരക്ഷിതവും 20-30% വരെ ഇന്ധന ക്ഷമത കൂടുതലുമാണ് . നാഗ്പുരിൽ പൊതുപരിപാടിക്കിടെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എഥനോൾ അടുപ്പുകൾ വൈകാതെ വിപണിയിലെത്തുമെന്നു പറഞ്ഞിരുന്നു.
വിതരണം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും എളുപ്പമാണെന്ന് പറയുമ്പോഴും എൽപിജിപോലെ എഥനോൾ വിതരണത്തിന് രാജ്യവ്യാപകമായി ശൃംഖലയില്ലെന്നത് വലിയ വെല്ലുവിളിയാണ്. അതേസമയം, എഥനോൾ സ്റ്റൗ വിപണിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഗ്രെയിൻ എഥനോൾ മാനുഫാക്ചറേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. എഥനോളിനെ പാചക ഇന്ധനമായി പരിഗണിക്കണമെന്ന് ഇവർ നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എഥനോൾ പാചക ഇന്ധനത്തിലേക്ക് മാറുന്നത് എൽപിജി ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് എഥനോൾ ഉൽപാദകർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

