തമിഴ്നാട്ടിലെ കുതിരക്കച്ചവടം; ‘35 കോടി വരെ കോഴ വാഗ്ദാനം, ഒരു മന്ത്രിയടക്കം നിരവധി എം.എൽ.എമാരെ ഡി.എം.കെ മെരുക്കിയെടുത്തു’ -ടി.വി.കെ എം.എൽ.എ
text_fieldsടി.വി.കെ എം.എൽ.എ എളയരാജ
ചെന്നൈ: തമിഴ്‌നാട്ടിലെ കുതിരക്കച്ചവട വിവാദത്തിനിടെ ഭരണകക്ഷിയായ ടി.വി.കെ എം.എൽ.എയായ എളയരാജ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പാർട്ടി വിട്ട് ഡി.എം.കെയിൽ ചേരുന്നതിനായി തനിക്ക് 30 മുതൽ 35 കോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്തതതായും പത്ത് ടി.വി.കെ എം.എൽ.എമാരും ഒരു സിറ്റിങ് മന്ത്രിയും ഇതിനോടകം തന്നെ ഡി.എം.കെയിലേക്ക് മാറാൻ സമ്മതിച്ചിട്ടുണ്ടെന്നും എളയരാജ വെളിപ്പെടുത്തി.
മുഖ്യമന്ത്രി സി. ജോസഫ് വിജയിയോട് വിശ്വസ്തത പുലർത്തുന്നുവെന്നും കോടികളുടെ ഈ ഓഫർ താൻ പാടെ തള്ളിക്കളയുകയായിരുന്നുവെന്നും ജനങ്ങൾ നൽകിയ ജനവിധി വഞ്ചിക്കാൻ തനിക്കാവില്ലെന്നും എളയരാജ വ്യക്തമാക്കി. പൊളിറ്റിക്കൽ കൺസൾട്ടൻസി പ്രതിനിധിയെന്ന വ്യാജേനയാണ് കേസിലെ പ്രതിയായ തിരുനാവുക്കരശ് തന്നെ സമീപിച്ചതെന്നും സ്പീക്കർക്കെതിരെയുള്ള നിയമസഭ പ്രമേയത്തിൽ അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായും എം.എൽ.എ നൽകിയ പരാതിയിൽ പറയുന്നു.
എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ച ഈ കേസിൽ തിരുനാവുക്കരശ്, നരേഷ്, ത്യാഗരാജൻ എന്നിവരെ തമിഴ്‌നാട് പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ ഡി.എം.കെ മന്ത്രി വി. സെന്തിൽ ബാലാജി, സഹോദരൻ അശോക് കുമാർ എന്നിവർക്ക് ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് ഇവർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഡി.എം.കെ നേതൃത്വം ശക്തമായി നിഷേധിച്ചാണ് രംഗത്തെത്തിയത്.
വിഷയം തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ പോരിലേക്കാണ് വഴിമാറിയിരിക്കുന്നത്. വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ഡി.എം.കെ കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ടി.വി.കെ ആരോപിക്കുമ്പോൾ, രണ്ട് ഡി.എം.കെ എം.എൽ.എമാരെ രാജിവെപ്പിക്കാൻ മുഖ്യമന്ത്രി വിജയ് ശ്രമിച്ചെന്ന മറുആരോപണവുമായി ഡി.എം.കെയും രംഗത്തെത്തി. മുഖ്യമന്ത്രി വിജയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ ഗവർണർക്കും ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷനും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

